ചെന്നൈ: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ പരുങ്ങലില്‍. 140 റണ്‍സിനിടെ അവര്‍ക്ക് എഴ് വിക്കറ്റുകള്‍ നഷ്ടം. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മികവാണ് അവരെ കുഴിയില്‍ വീഴ്ത്തിയത്. 36 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍.
അവസാന പിടിവള്ളിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കി കുല്‍ദീപ് ഓസീസിനെ ആഴങ്ങളിലേക്ക് തള്ളി. താരം 15 റണ്‍സ് മാത്രമാണ് എടുത്തത്. തൊട്ടു പിന്നാലെ 8 റസുമായി നിന്ന കാമറൂണ്‍ ഗ്രീനിനെ അശ്വിനും മടക്കി.
ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷിനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. താരം സംപൂജ്യനായി കൂടാരം കയറി. ജസ്പ്രിത് ബുമ്റയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് പിടി നല്‍കിയാണ് മാര്‍ഷിന്റെ മടക്കം.
പിന്നീട് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കി. സ്‌കോര്‍ 74ല്‍ നില്‍ക്കെ കുല്‍ദീപ് യാദവ് ഇന്ത്യയെ വീണ്ടും മടക്കിയെത്തിച്ചു. വാര്‍ണറെ താരം സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി. 52 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം വാര്‍ണര്‍ 41 റണ്‍സ് കണ്ടെത്തി.
അര്‍ധ സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്നു സ്റ്റീവ് സ്മിത്തിനെ ജഡേജ കൂടാരം കയറ്റി. താരം 46 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറികളും സ്മിത്ത് അടിച്ചു.
മികച്ച രീതിയില്‍ മുന്നേറിയ മര്‍നസ് ലബുഷെയ്‌നേയും ജഡേജ മടക്കി. താരം 27 റണ്‍സ് കണ്ടെത്തി. അതേ ഓവറിന്റെ നാലാം പന്തില്‍ അലക്‌സ് കാരിയേയും ജഡേജ മടക്കിയതോടെ ഓസ്‌ട്രേലിയ വെട്ടിലായി. താരം പൂജ്യത്തിനു പുറത്തായി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ