കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
213 എന്ന ചെറിയ സ്‌കോറില്‍ ഇന്ത്യന്‍ ബാറ്റിങ് അവസാനിച്ചുവെങ്കിലും ശ്രീലങ്കന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി ബൗളര്‍മാരാണ് വിജയം സമ്മാനിച്ചത്. 41.3 ഓവറില്‍ 172 റണ്‍സിന് ശ്രീലങ്കന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. 43 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകള്‍ നേടിയ കുല്‍ദീപ് യാദവും 30 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ പിഴുതെടുത്ത ബുംറയുമാണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്. പാകിസ്ഥാനെതിരെയുള്ള മത്സരത്തേക്കാള്‍ ആധികാരികമായ വിജയമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയതെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചു.
'എന്നെ സംബന്ധിച്ചിടത്തോളം ഇത് മികച്ച വിജയമാണ്, ഇതാണ് മികച്ച വിജയം, കാരണം അവര്‍ 214 റണ്‍സ് പ്രതിരോധിക്കുകയായിരുന്നു, മഞ്ഞുവീഴ്ച ഉണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു മത്സരം'- ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
'പന്ത് നനഞ്ഞിരുന്നു, കൂടാതെ പിച്ചിലെ ടേണ്‍ പ്രവചനാതീതമായിരുന്നു. എന്നിരുന്നാലും, ബുംറയുടെ ബൗളിംഗ് ആക്രമണം മികച്ചതായിരുന്നു. അദ്ദേഹം വേറിട്ട് നിന്നു. ഒരുതരം എക്‌സ് ഫാക്ടര്‍. അദ്ദേഹം തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തി, മുഹമ്മദ് സിറാജും വിക്കറ്റുകള്‍ നേടി, സ്പിന്നര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ സാധിച്ചു. അത്തരമൊരു പിച്ചില്‍, ഒരു പുതിയ പന്തില്‍ വിക്കറ്റ് വീഴ്‌ത്തേണ്ടത് ആവശ്യമാണ്, അത് ചെയ്യാന്‍ ജസ്പ്രീത് ബുംറയെക്കാള്‍ മികച്ചത് ആരാണ്'-അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ