ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടത്തിന്റെ ഫൈനൽ റൗണ്ടിൽ കേരളത്തിനു വിജയത്തുടക്കം. 4-3നു കേരളം ഗോവയെ വീഴ്ത്തി. കഴിഞ്ഞ ടൂർണമെന്റിൽ ക്വാർട്ടറിൽ ഗോവ കേരളത്തെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള മധുര പ്രതികാരമായി ആദ്യ ജയം.
15ാം മിനിറ്റിൽ പിടി മുഹമ്മദ് റിയാസ്, 20ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ, 32ാം മിനിറ്റിൽ നസീബ് റഹ്മാൻ, 69 മിനിറ്റിൽ ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി ഗോളുകൾ നേടിയത്. രണ്ടാം മിനിറ്റിൽ തന്നെ ഗോവ നീഖൽ ഫെർണാണ്ടസിലൂടെ മുന്നിലെത്തിയിരുന്നു. പിന്നീടാണ് കേരളം തിരിച്ചടി തുടങ്ങിയത്. 76, 86 മിനിറ്റുകളിൽ ഷുബേർട്ട് ജോനസ് പെരേര നേടിയ ഇരട്ട ഗോളിലൂടെ ഗോവ സമനിലക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തും മുൻപ് വീണു.
തുടക്കത്തിൽ ഗോൾ വഴങ്ങിയിട്ടും കേരളം സമ്മർദ്ദം അതിജീവിച്ചാണ് പൊരുതി കയറിയത്. ആദ്യ പകുതിയിൽ 3-1ന്റെ ലീഡുണ്ടായിരുന്നു കേരളത്തിന്. പിന്നീടാണ് അവസാന ഘട്ടങ്ങളിൽ ഗോവ തിരിച്ചടിക്ക് കോപ്പു കൂട്ടിയത്. വക്ക് വരെ എത്തിയെങ്കിലും അന്തിമ ജയം വിടാതെ കേരളം 3 വിലപ്പെട്ട പോയിന്റുകൾ നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക