'ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പുറത്തു നടത്താം'- വഴങ്ങി പാക് ക്രിക്കറ്റ് ബോർഡ്, പക്ഷേ...

പാകിസ്ഥാന്‍ വേദിയാകുന്ന ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ തന്നെ
Champions Trophy
ചാംപ്യന്‍സ് ട്രോഫി എക്സ്
Updated on
1 min read

ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടം ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും മറ്റൊരു രാജ്യത്തെ വേദിയിലും ശേഷിക്കുന്ന പോരാട്ടങ്ങള്‍ പാകിസ്ഥാനില്‍ നടത്തുന്നതിനുമാണ് പാക് ബോര്‍ഡ് ഐസിസിയെ സമ്മതം അറിയിച്ചത്. ഇക്കാര്യത്തില്‍ ചില നിബന്ധനകള്‍ പാക് ബോര്‍ഡ് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താം. ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകുന്ന സാഹചര്യമാണു ടൂര്‍ണമെന്റില്‍ എങ്കില്‍ ഫൈനല്‍ പോരാട്ടം ലാഹോറില്‍ നടത്തണമെന്നാണ് പാകിസ്ഥാന്‍ മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്ഥാനില്‍ മാത്രം നടത്താന്‍ ഐസിസി തീരുമാനിച്ചാല്‍ ഇന്ത്യയെ അയക്കേണ്ടതില്ലെന്ന കടുത്ത നിലപാട് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നു. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ബിസിസിഐ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതോടെയാണ് വിദേശകാര്യ മന്ത്രാലയം ടീമിനെ അയക്കേണ്ടതില്ലെന്നു തീരുമാനിച്ചത്.

ഇതോടെ പാകിസ്ഥാന്‍ വെട്ടിലായി. ടൂര്‍ണമെന്റ് വേദി നഷ്ടമാകാതിരിക്കാന്‍ ഹൈബ്രിഡ് മോഡലാണ് ഏക പോംവഴിയെന്നു ഐസിസി പാക് ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ പാക് ബോര്‍ഡ് കടുത്ത വിയോജിപ്പുമായി നിന്നതോടെ ഇന്നലെ ഐസിസി യോഗത്തില്‍ സമവായം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നാലെയാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്. ഈ യോഗത്തിലാണ് പാകിസ്ഥാന്‍ ഐസിസിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയതെന്നാണ് സൂചനകള്‍.

ഇന്ത്യ പാകിസ്ഥാനില്‍ വന്ന് കളിക്കണമെന്ന കടുത്ത നിലപാടുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇസ്ലാമബാദില്‍ കഴിഞ്ഞ ദിവസം കലാപ സമാനമായ അന്തരീക്ഷമായിരുന്നു. പാകിസ്ഥാനില്‍ പര്യടനത്തിനായി എത്തിയ ശ്രീലങ്ക എ ടീം പരമ്പര പാതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങിപ്പോയതും പാകിസ്ഥാന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതോടെയാണ് സുരക്ഷ സംബന്ധിച്ച ആശങ്കകളും ഉയര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com