

മുംബൈ: പേഴ്സും, പാസ്പോർട്ടുമടക്കമുള്ളവ മറക്കുന്നതിന്റെ പേരിൽ സഹ താരങ്ങൾ തന്നെ പലപ്പോഴും കളിയാക്കാറുണ്ടെന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ബിസിസിഐ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കവേയാണ് രോഹിത് രസകരമായി സംസാരിച്ചത്. വേദിയിൽ രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, ജെമിമ റോഡ്രിഗസ്, സ്മൃതി മന്ധാന എന്നിവർ തമ്മിലായിരുന്നു ടീം അനുഭവങ്ങൾ പങ്കിട്ടത്.
വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങളാണ് ഇതെല്ലാം എന്നും രോഹിത് കൂട്ടിച്ചേർത്തു. സഹ താരങ്ങളെല്ലാം സദസിൽ ഉണ്ടായിരുന്നു. സഞ‍്ജു സാംസൺ, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, യശസ്വി ജസ്വാൾ, ശുഭ്മാൻ ഗിൽ അടക്കമുള്ളവർ ക്യാപ്റ്റന്റെ അനുഭവം കേട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
'എല്ലാം മറക്കുന്നതിന്റെ പേരിലാണ് സഹ താരങ്ങൾ എന്നെ കളിയാക്കുന്നത്. അതൊരു ഹോബിയൊന്നുമല്ല. ഞാൻ പേഴ്സ് മറന്നു, പാസ്പോർട്ട് മറന്നു എന്നെല്ലാമാണ് അവർ പറയുന്നത്. എന്നാൽ അതൊന്നും സത്യമല്ല. 20 വർഷം മുൻപ് സംഭവിച്ച കാര്യങ്ങളാണ് അതെല്ലാം'- സദസിനേയും വേദിയേയും ഒരുപോലെ ചിരിപ്പിച്ചു രോഹിതിന്റെ സംസാരം.
മറന്നു വച്ച ഏറ്റവും മൂല്യമുള്ളത് എതാണെന്നു സ്മൃതി ചോദിച്ചപ്പോൾ രോഹിതിന്റെ മറുപടിയും ചിരി പടർത്തി.
'ഞാന്‍ പറയില്ല. ഈ പരിപാടി ലൈവായി ഭാര്യ കാണുന്നുണ്ടാകും. അതുകൊണ്ടു അതു രഹസ്യമായി സൂക്ഷിക്കാനാണ് ഇഷ്ടം'- രോഹിത് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates