മുംബൈ: കരിയറിലെ മോശം ഫോമിലാണ് വിരാട് കോഹ്‍ലി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ തുടർച്ചയായി ഒരേ തരത്തിൽ പുറത്തായി കോഹ്‍ലി കടുത്ത വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോകുന്ന പന്തിൽ നിരന്തരം ബാറ്റ് വച്ച് ഒരേ തരത്തിലാണ് കോഹ്‍ലി ഔട്ടായത്.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള ഒരുക്കങ്ങൾ കോഹ്‍ലി തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് കോഹ്‍ലി ആലോചിക്കുന്നത്.
എന്നാൽ അതു രഞ്ജി ട്രോഫിയല്ല. താരം കൗണ്ടി കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പറക്കാനാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇംഗ്ലീഷ് മണ്ണിൽ നടക്കുന്ന പോരാട്ടമായതിനാലാണ് താരം കൗണ്ടി കളിക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് വിവരം. പരമ്പര ആകുമ്പോഴേക്കും ഇംഗ്ലണ്ടിനെ സാഹചര്യവുമായി പൊരുത്തപ്പെടാമെന്ന കണക്കുകൂട്ടലും തീരുമാനത്തിനു പിന്നിലുണ്ട്.
ഓസ്ട്രേലിയൻ പര്യടനത്തിലെ ബാറ്റിങ് പരാജയത്തിനു പിന്നാലെ കോഹ്‍ലി അടക്കമുള്ള സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിക്കുന്നത് വലിയ വിമർശനത്തിനു ഇടയാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന കടുംപിടത്തത്തിലാണ് പരിശീലകൻ ഗംഭീറും.
2012ലാണ് കോഹ്‍ലി അവസാനമായി രഞ്ജി കളിച്ചത്. കരിയറിൽ 23 രഞ്ജി മത്സരങ്ങൾ മാത്രമേ കോഹ്‍ലി കളിച്ചിട്ടുള്ളു. ക്യാപ്റ്റൻ രോഹിത് ശർമ 42 കളികൾ കളിച്ചു. അവസാനമായി രോഹിത് രഞ്ജിയിൽ ഇറങ്ങിയതാകട്ടെ 2015ലും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക