Jasprit Bumrah
ജസ്പ്രിത് ബുംറഎക്സ്

ഇന്ത്യയ്ക്ക് തിരിച്ചടി, ബുംറ ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചേക്കില്ല, റിപ്പോര്‍ട്ട്

പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരം ബുംറയ്ക്ക് നഷ്ടമായേക്കും
Published on

മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരം ബുംറയ്ക്ക് നഷ്ടമായേക്കും. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബുംറയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പുറംവേദനയെത്തുടര്‍ന്ന് ബുംറ നിലവില്‍ ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്.

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ബുംറയുടെ പുറം ഭാഗത്ത് വീക്കം ഉണ്ടെന്നും അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് അദ്ദേഹം ഫിറ്റ്‌നസ് ആകാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബുംറയുടെ പരിക്ക് ബിസിസിഐ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും തീരുമാനമെടുക്കുക.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ ഉള്‍പ്പെടുന്ന ചാംപ്യന്‍സ് ട്രോഫി ഫെബ്രുവരി 19 നാണ് ആരംഭിക്കുന്നത്. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍, ദുബായ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാകും നടക്കുക. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഇന്നാണ്. എന്നാല്‍ സമയപരിധി നീട്ടണണെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ ബുംറ പൂര്‍ണ ഫിറ്റന്‌സ് വീണ്ടെടുക്കൂ എന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തണോ അതോ ടൂര്‍ണമെന്റിനുള്ള റിസര്‍വ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ബുംറ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തില്‍ തുടരും. ഫെബ്രുവരി 12 വരെ ടീമുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്നതിനാല്‍ ബുംറയുടെ ഫിറ്റ്‌നസ് നിരീക്ഷിക്കാന്‍ സമയമുണ്ട് എന്നത് ബിസിസിഐക്ക് ആശ്വാസമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com