വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കാതെ വിദേശത്ത്, സഞ്ജുവിന്റെ നടപടിയില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തി, ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കില്ല

ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിരിക്കണമെന്ന് ബിസിസിഐ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു
sanju samson
സഞ്ജു സാംസണ്‍ഫയൽ
Updated on
1 min read

മുംബൈ: ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതെ ദുബായില്‍ പോയ സഞ്ജു സാംസന്റെ നടപടിയില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തി. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിരിക്കണമെന്ന് ബിസിസിഐ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് സഞ്ജു വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നിന്നത്. ഇതോടെ സഞ്ജുവിന് ചാംപ്യന്‍സ് ട്രോഫി ഏകദിന ടീമില്‍ പരിഗണിക്കാന്‍ സാധ്യത മങ്ങിയതായാണ് റിപ്പോര്‍ട്ട്.

ടൂര്‍ണമെന്‌റിന് മുമ്പാണ് സഞ്ജു സാംസണ്‍ ടീമിനൊപ്പം ചേരുന്നതിനുള്ള അസൗകര്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് സഞ്ജുവിനെ ഒഴിവാക്കിയാണ് കേരള ടീമിനെ തെരഞ്ഞെടുത്തത്. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്ന സഞ്ജുവിന്റെ നടപടി സെലക്ഷന്‍ കമ്മിറ്റിയെയും ചൊടിപ്പിച്ചതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂര്‍ണമെന്റില്‍ കളിക്കാതിരുന്നതിന്റെ കാരണം സഞ്ജു ബിസിസിഐയെയോ സെലക്ഷന്‍ കമ്മിറ്റിയെയോ അറിയിച്ചിട്ടില്ല. അദ്ദേഹം ദുബായില്‍ ചെലവഴിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ആഭ്യന്തര ടൂര്‍ണമെന്റ് കളിക്കാതിരുന്നതിന് വ്യക്തമായ കാരണം ബോര്‍ഡിനെ അറിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഏകദിന സീസണില്‍ സഞ്ജുവിനെ പരിഗണിക്കുന്നത് ബുദ്ധിമുട്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഞ്ജുവിന് കയ്‌പേറിയ ചരിത്രമുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിന് ആ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍ എന്നിവരെയാണ് ബിസിസിഐ പരിഗണിച്ചിരുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പന്തിനെയും ജൂറേലിനെയുമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതെ വിട്ടുനിന്ന സഞ്ജു സാംസണ്‍ സ്വന്തം സാധ്യത നഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം അവഗണിച്ചതിന് ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ കരാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com