

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച സൂപ്പർ താരം വിരാട് കോഹ്‍ലിയുടെ (Virat Kohli) 18ാം നമ്പർ ജേഴ്സി യുവ താരം മുകേഷ് കുമാറിനു നൽകിയത് വിവാദത്തിലായി. ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ ടീമിന്റെ ചതുർദിന ടെസ്റ്റ് പോരാട്ടത്തിൽ മുകേഷ് കുമാർ 18ാം നമ്പർ ജേഴ്സി അണിഞ്ഞ് കളത്തിലെത്തിയതാണ് വിവാദത്തിലായത്. ഇതിഹാസ താരമായ കോഹ്‍ലിയുടെ ജേഴ്സി യുവ താരത്തിനു നൽകിയതിനെതിരെ കോഹ്‍ലി ആരാധകർ രംഗത്തെത്തി. ആരാധകരുടെ പ്രതിഷേധം മുകേഷ് കുമാറിനെതിരായ വിദ്വേഷ പ്രചാരണമായി മാറുകയും ചെയ്തു. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി ബിസിസിഐ രംഗത്തെത്തി.
ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്ര സിങ് ധോനി എന്നിവർ വിരമിച്ചപ്പോൾ ഇരുവരുടേയും 10, 7 നമ്പറുകളുള്ള ജേഴ്സികൾ പിൻവലിച്ചിരുന്നു. സമാനമായ ആദരം കോഹ്‍ലിക്കും നൽകണമെന്നാണ് ആരാധകരുടെ ആവശ്യം. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടു മുൻപാണ് കോഹ്‍ലി അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. കോഹ്‍ലി വിരമിച്ചതിനു പിന്നാലെ 18ാം നമ്പർ ജേഴ്സി മറ്റൊരു താരത്തിനു നൽകിയത് കോഹ്‍ലിയോടുള്ള അനാദരവാണെന്നു ആരാധകർ ആരോപിക്കുന്നു.
ഇന്ത്യ എ ടീമിന്റെ മത്സരങ്ങളിൽ താരങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള ജേഴ്സി നമ്പർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ബിസിസിഐ വിശദീകരിക്കുന്നത്. ഔദ്യോഗിക മത്സരങ്ങളിൽ താരങ്ങൾക്ക് ഇതായിരിക്കില്ല ജേഴ്സി നമ്പറെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള മുകേഷ് കുമാർ നിലവിൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമല്ല. ഏതെങ്കിലും സാഹചര്യത്തിൽ താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയാലും ജേഴ്സി നമ്പർ ഇതായിരിക്കില്ല. മുൻ മത്സരങ്ങളിൽ മുകേഷ് കുമാറിന്റെ ജേഴ്സി നമ്പർ 49 ആയിരുന്നു. അതുതന്നെയായിരിക്കും ഇനി ടീമിലുണ്ടാകുമ്പോഴും താരത്തിനു നൽകുകയെന്നും ബിസിസിഐ.
ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നാണ് നിലവിൽ കോഹ്‍ലി വിരമിച്ചിരിക്കുന്നത്. താരം ഇന്ത്യയുടെ ഏകദിന ടീമിൽ അംഗമാണ്. അതിനാൽ തന്നെ 18ാം നമ്പർ ജേഴ്സി പിൻവലിക്കേണ്ട സാഹചര്യം നിലവിലില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
