
കൊല്‍ക്കത്ത: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ രണ്ടു വിക്കറ്റ് വിജയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.
തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ആറാം തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത 11 പോയിന്റുമായി ആറാം സ്ഥാനത്താണ്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ഇനി അദ്ഭുതങ്ങള്‍ക്കായി കാത്തിരിക്കണം.
2019ന് ശേഷം ആദ്യമായാണ് ചെന്നൈ 180 ന് മുകളില്‍ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിക്കുന്നത്. ഡെവാള്‍ഡ് ബ്രെവിസിന്റെ (25 പന്തില്‍ 52 റണ്‍സ്) അര്‍ധ സെഞ്ച്വറിയാണ് ചെന്നൈ ഇന്നിങ്‌സിന്റെ കരുത്തായത്. ശിവം ദുബെ (40 പന്തില്‍ 45), ഉര്‍വില്‍ പട്ടേല്‍ (11 പന്തില്‍ 31) എന്നിവരാണ് ചെന്നൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 18 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ എം എസ് ധോനി 17 റണ്‍സുമായി പുറത്താകാതെ നിന്നു.
ചെന്നൈ ജഴ്‌സിയില്‍ ആദ്യമത്സരം കളിക്കുന്ന ഉര്‍വിന്‍ പട്ടേല്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 11 പന്തുകളില്‍ നിന്നും നാലു സിക്‌സുകള്‍ ഉള്‍പ്പെടെ 31 റണ്‍സ് താരം നേടി. അവസാന ഓവറില്‍ എട്ടു റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആന്ദ്രെ റസ്സലിന്റെ ആദ്യ പന്ത് സിക്‌സറിന് പറത്തി ധോനി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു. റസ്സലിന്റെ നാലാം പന്ത് ബൗണ്ടറി കടത്തിയ അന്‍ഷൂല്‍ കാംബോജ് ചെന്നൈയുടെ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. 33 പന്തിൽ 48 റൺസടിച്ച ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ആന്ദ്രെ റസ്സൽ (21 പന്തിൽ 38), മനീഷ് പാണ്ഡെ (28 പന്തിൽ 36) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. നാലോവറുകൾ പന്തെറിഞ്ഞ ചെന്നൈയുടെ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് 31 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ