'രോഹിത് ശർമ അത്ഭുത താരം, അദ്ദേഹത്തെ പോലെ കളിച്ചവർ അപൂർവം'- അഭിനന്ദിച്ച് കപിൽ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച ഹിറ്റ്മാന് ഇതിഹാസ താരത്തിന്റെ പ്രശംസ
Very few in India played cricket like Rohit Sharma: Kapil Dev
രോഹിത് ശർമഎക്സ്
Updated on
1 min read

ചണ്ഡീ​ഗഢ്: ടെസ്റ്റ് കരിയറിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ അഭിനന്ദിച്ചും പ്രശംസിച്ചും മുൻ നായകനും ഇതിഹാസവുമായ കപിൽ ദേവ്. അത്ഭുതപ്പെടുത്തും വിധം ടെസ്റ്റ് കളിച്ച താരമാണ് രോഹിതെന്നു കപിൽ വ്യക്തമാക്കി. രോഹിത് ശർമയെപ്പോലെ ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾ അപൂർവമാണെന്നും കപിൽ.

'രോഹിത് നല്ല ക്രിക്കറ്റാണ് കളിച്ചത്. അത്ഭുതപ്പെടുത്തുന്ന പ്രതിഭയാണദ്ദേഹം. കാലം പോകവേ അദ്ദേഹം ടീമിനെ നയിച്ച രീതിയടക്കം ശ്രദ്ധേയമാണ്. രോഹിതിനെ പോലെ ക്രിക്കറ്റ് കളിച്ച അപൂർവം ചില താരങ്ങളേ ഇന്ത്യയിലുള്ളു. അമ്പരപ്പിക്കുന്ന അദ്ദേഹത്തിന്റെ കരിയറിനു എന്റെ അഭിനന്ദ​നങ്ങൾ'- കപിൽ വ്യക്തമാക്കി.

ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനം തുടങ്ങാനിരിക്കെയാണ് രോഹിത് ടെസ്റ്റിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് ടി20 ഫോർമാറ്റിൽ നിന്നു വിരമിച്ചിരുന്നു. ഇപ്പോൾ ടെസ്റ്റും മതിയാക്കി. താരം ഇനി ഏകദിനത്തിൽ മാത്രമായിരിക്കും കളിക്കുക.

ടെസ്റ്റിൽ ഇന്ത്യ പുതിയ ക്യാപ്റ്റനെ അവരോധിക്കുമെന്നു വാർത്തകളുണ്ടായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ടെസ്റ്റ് ടീമിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. രോഹിതിനു നേരെയും ചോദ്യങ്ങൾ വന്നു. ഓസീസ് പര്യടനം അവസാനിച്ചപ്പോൾ തന്നെ രോഹിതിന്റെ നായക സ്ഥാനവും തുലാസിലായി.

67 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച താരമാണ് രോഹിത്. കരിയര്‍ ഏതാണ്ട് പകുതി പിന്നിട്ട ഘട്ടത്തിലാണ് രോഹിത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമാകുന്നത്. 116 ഇന്നിങ്‌സുകളില്‍ നിന്നു 4301 റണ്‍സ് നേടി. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും ടീമിനായി നേടി. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരെ 2013ലാണ് രോഹിത് അരങ്ങേറിയത്. അവസാന ടെസ്റ്റ് ഓസ്‌ട്രേലിയക്കെതിരെ 2024ല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com