
മാഡ്രിഡ്: കൗമാര വിസ്മയം ലമീന്‍ യമാല്‍ തന്റെ മാജിക്കല്‍ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ എസ്പാന്യോളിനെ തകര്‍ത്ത് ബാഴ്‌സലോണ ലാ ലിഗ കിരീടം ഉറപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. അവരുടെ 28ാം ലാ ലിഗ കിരീടമാണിത്.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ബാഴ്‌സ രണ്ട് ഗോളുകളും വലയിലാക്കിയത്. അവിശ്വസനീയമായ ഗോളിലൂടെ 53ാം മിനിറ്റില്‍ ലമീന്‍ യമാല്‍ ടീമിനെ മുന്നിലെത്തിച്ചു. ഇഞ്ച്വറി സമയത്ത് ഫെര്‍മിന്‍ ലോപസിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. ഒപ്പം ജയവും കിരീടവും ഉറപ്പിച്ചു.
രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാഴ്‌സലോണ കിരീടം ഉറപ്പാക്കിയത്. ബദ്ധവൈരികളും രണ്ടാം സ്ഥാനക്കാരുമായ റയല്‍ മാഡ്രിഡുമായി 7 പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കം കറ്റാലന്‍ സംഘത്തിനുണ്ട്.
ജര്‍മന്‍ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിനും ഇതൊരു തിരിച്ചു വരവാണ്. ജര്‍മന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ കോച്ചെന്ന നാണക്കേടുമായാണ് അദ്ദേഹം ബാഴ്‌സലോയിലെത്തിയത്. ആദ്യ സീസണില്‍ തന്നെ ഡൊമസ്റ്റിക്ക് ട്രിപ്പിളാണ് അദ്ദേഹത്തിന്റെ കീഴില്‍ ബാഴ്‌സ ഇപ്പോള്‍ സ്വന്തമാക്കിയത്. ലാ ലിഗ, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് ഫ്ലിക്കിന്റെ തന്ത്രത്തില്‍ ബാഴ്‌സ ഇത്തവണ ഷോക്കേസിലെത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ