

ധാക്ക: ബംഗ്ലാദേശ്- ദക്ഷിണാഫ്രിക്ക എമർജിങ് ടീമുകളുടെ ചതുർദിന പോരാട്ടത്തിനിടെ താരങ്ങൾ തമ്മിൽ കൈയാങ്കളി (clash). സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിഷയത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഓൺഫീൽഡ് അംപയർമാർ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്കു താരങ്ങൾക്കെതിരെ നടപടിയുണ്ടാകും. മത്സര വിലക്ക്, പിഴ ശിക്ഷ അടക്കമുള്ള നടപടികളാണ് താരങ്ങളെ കാത്തിരിക്കുന്നത്.
മത്സരത്തിനിടെ ദക്ഷിണാഫ്രിക്ക താരം ഷെപ്പോ എൻഡുലിയും ബംഗ്ലാദേശ് ബാറ്റർ റിപ്പോൺ മണ്ഡലുമാണ് ഏറ്റുമുട്ടിയത്. ബംഗ്ലാദേശ് സീനിയർ ടീമിനായി രാജ്യാന്തര ടി20 കളിച്ച താരം കൂടിയാണ് റിപ്പോൺ മണ്ഡൽ. കൈയാങ്കളി വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
മത്സരത്തിൽ ബംഗ്ലാദേശ് ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. എൻഡുലിയുടെ പന്തിൽ റിപ്പോൺ മണ്ഡൽ സിക്സർ തൂക്കിയതോടെ കഥ മാറി. നോൺ സ്ട്രൈക്ക് എൻഡിൽ മെഹദി ഹസനായിരുന്നു. താരത്തിനടുത്തേക്ക് റിപ്പോൺ സിക്സടിച്ച ശേഷം നടക്കുന്നതിനിടെ എൻഡുലിയെ തുറിച്ചു നോക്കി. എന്നാൽ എൻഡുലിക്ക് അതിഷ്ടമായില്ല. താരത്തിന്റെ നിയന്ത്രണവും പോയി. പിന്നാലെ ബംഗ്ലാദേശ് താരത്തിനു നേരെ എൻഡുലി കുതിച്ചെത്തി.
ഇരുവരും നേർക്കു നേർ നിന്നു പോർവിളി മുഴക്കി. ഇരുവരും പരസ്പരം പിടിച്ചു തള്ളുകയും ചെയ്തു. എൻഡുലി റിപ്പോണിന്റെ ഹെൽമറ്റൽ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നാടകീയവും അസാധാരണവുമായ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ അംപയർ കമറുസ്മാൻ ഓടിയെത്തി ഇരുവർക്കു നടുവിൽ നിന്നു പിടിച്ചു മാറ്റാനുള്ള ശ്രമം നടത്തി.
അതിനിടെ കൂടുതൽ ദക്ഷിണാഫ്രിക്കൻ താരങ്ങളും ഇരുവർക്കു സമീപത്തേക്ക് അപ്പോഴേക്കും എത്തിയിരുന്നു. എൻഡുലിയെ നിയന്ത്രിക്കുന്നതിനു പാകരം പ്രോട്ടീസ് താരങ്ങൾ റിപ്പോണിനെ പിടിച്ചു തള്ളാനായിരുന്നു മത്സരിച്ചത്. അതോടെ റിപ്പോൺ ഹെൽമറ്റ് തലയിൽ നിന്നു മാറ്റി പിന്നോട്ടു മാറി നിന്നു.
ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നു കമന്റേറ്റർമാർ പറയുന്നുണ്ട്. കുറച്ചു കൂടിപ്പോയി. ഇതൊന്നും ഒരു തരത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയുന്ന കാര്യങ്ങളല്ല. ക്രിക്കറ്റ് ഗ്രൗണ്ടിൽ താരങ്ങൾ പരസ്പരം വാക് പോര് നടത്താറുണ്ട്. അതെല്ലാം ധാരാളം കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള കൈയാങ്കളി പക്ഷേ അപൂർവമാണ്. എൻഡുലി റിപ്പോണിന്റെ ഹെൽമറ്റി പിടിച്ചു വലിച്ചു. കമന്റേറ്റർമാർ വ്യക്തമാക്കി.
അംപയർ ഇടപെട്ട് രംഗം ശാന്തമാക്കി മത്സരം പുനരാരംഭിച്ചു. പക്ഷേ നടകീയ സംഭവങ്ങൾ പിന്നെയും അരങ്ങേറി. കലിടയങ്ങാത്ത നിലയിലായിരുന്നു എൻഡുലി. അതേ ഓവറിൽ മൂന്ന് പന്തുകൾക്കു ശേഷം റിപ്പോൺ പ്രതിരോധിച്ച പന്തെടുത്ത് എൻഡുലി താരത്തിനു നേരെ വീണ്ടും എറിഞ്ഞു. റിപ്പോൺ പക്ഷേ പന്ത് തടുത്തിട്ടു. എന്തായാലും ഇരു താരങ്ങൾക്കെതിരെയും വ്യാപക വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
ദക്ഷിണാഫ്രക്കയുടെ ബംഗ്ലാദേശ് പര്യടനത്തിനിടെ താരങ്ങളുടെ കൈയാങ്കളി ആദ്യമല്ല. നേരത്തെ രാജ്ഷാഹിയിൽ നടന്ന ഏകദിന പോരാട്ടത്തിനിടെ പ്രോട്ടീസ് താരം ആൻഡിൽ സിമെലാനെയ്ക്കും ബംഗ്ലാ താരം ജിഷാൻ അലവും നേർക്കുനേർ വന്നിരുന്നു. ഇരുവർക്കും മോശം പെരുമാറ്റത്തിന്റെ പേകിൽ വിലക്കും കിട്ടി. ഒരു മത്സരത്തിൽ നിന്നാണ് താരങ്ങളെ വിലക്കിയത്. ഏകദിന പരമ്പര 2-1ന് ബംഗ്ലാദേശ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates