തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടകൂട്ടക്കൊല കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതി കേദലിന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി പുകമറ സൃഷ്ടിക്കാനെന്ന് പൊലീസ്. തന്നെ കുടുംബാംഗങ്ങള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും കൊലപാതകം അവഗണനയില്‍ മനംമടുത്താണെന്നും കേദല്‍
തിരുത്തി മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും കേദല്‍ പറഞ്ഞു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയത്. ആദ്യം കൊന്നത് അച്ഛനെയാണ്. അതിന് ശേഷം മറ്റുള്ളവരെ കൊലപ്പെടുത്തി.
ചെകുത്താന്‍ സേവയുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലിസിനോട് ആദ്യം പറഞ്ഞിരുന്നത്.ഒരേദിവസം തന്നെയാണ് നാല് കൊലപാതകങ്ങളും നടത്തിയതെന്നും കേദല്‍ പറഞ്ഞിരുന്നു. താന്‍ ഒറ്റയ്ക്കാണ് നാല് പേരെയും കൊലപ്പെടുത്തിയതെന്നും കൊലയ്ക്ക് ആവശ്യമായ മഴു ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്നും കേദല്‍ പൊലീസിനോട് പറഞ്ഞിരുന്നു. മുകളിലത്തെ മുറിയില്‍ എല്ലാവരെയും എത്തിച്ചശേഷമാണ് കൊലനടത്തിയത്. കംപ്യൂട്ടറില്‍ പുതിയ ഗെയിമുകള്‍ കണ്ടെത്തിയെന്നും ഇത് കാണിക്കാനെന്ന രൂപത്തില്‍ എല്ലാവരെയും മുകളില്‍ എത്തിക്കുകയയായിരുന്നെന്നും കേദല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇന്ന് തികച്ചും വ്യത്യസത രീതിയിലുള്ള മറുപടികളാണ് കേദലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
കേദലിന്റെ മനസ്സ് കൊടും ക്രിമിനലിന്റേതെന്ന് മസശാസ്ത്രജ്ഞര്‍ പറയുന്നു. കേദലിന്റെ മുന്‍കാല ചെയ്തികള്‍ പലതും ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരെന്ന് പറയാന്‍ കേദലിന് ആരുമുണ്ടായിരുന്നില്ല. നാട്ടിലുള്ളപ്പോല്‍ വീട്ടിനകത്തു തന്നെ അടച്ചിരിപ്പാണ് കേദലിന്റെ രീതി. യുദ്ധം പ്രമേയമാക്കിയ വീഡിയോ ഗെയിമുകളാണ് കേദല്‍ നിര്‍മ്മിച്ചു കൊണ്ടിരുന്നത്. ദിവസങ്ങളോളം കംപ്യൂട്ടറിന് മുന്നില്‍ ചെലവഴിച്ചിരുന്ന കേദലിന്റെ മുറിയിലേക്ക് അച്ഛനും അമ്മയും പോലും കടന്നു ചെല്ലുമായിരുന്നില്ല. കേദലിന്റെ കുടുംബത്തെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. വീട്ടില്‍ നിന്നും ബഹളങ്ങളൊന്നും പുറത്തു കേള്‍ക്കാറില്ലായിരുന്നു എന്ന് അയല്‍വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊലപാതകം നടന്ന ദിവസങ്ങളിലും അസ്വാഭാവികമായി ശബ്ദങ്ങള്‍ ഒന്നും കേട്ടില്ല എന്നാണ് വീട്ടുജോലിക്കാരി രഞ്ജിതം പൊലീസിന് നല്‍കിയ മൊഴി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ