രാജീവ് രവി പറഞ്ഞു തരാത്ത കമ്മട്ടിപ്പാടത്തിലെ യഥാര്‍ത്ഥ ജനതയുടെ ജീവിതം 

ഇവിടുത്തെ കുടുംബങ്ങള്‍ക്ക ചുറ്റും നഗരം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകായണ്. എന്നാല്‍ നഗരത്തിന്റെ യഥാര്‍ത്ഥഉടമകളായ ഇവര്‍ നഗര ചരിത്രത്തില്‍ നിന്ന് തന്നെ തിരസ്‌കരിക്കപ്പെടുകയാണ്
രാജീവ് രവി പറഞ്ഞു തരാത്ത കമ്മട്ടിപ്പാടത്തിലെ യഥാര്‍ത്ഥ ജനതയുടെ ജീവിതം 

കമ്മട്ടിപ്പാടം എന്ന ചിത്രം വന്നതുകൊണ്ടും വിനായകനെന്ന നടന് മികച്ച നടനുള്ള സംസ്ഥാന അവര്‍ഡ് ലഭിച്ചതുകൊണ്ടും മാത്രം പുറം ലോകമറിഞ്ഞതാണ് കൊച്ചിയിലെ യഥാര്‍ത്ഥ കമ്മട്ടിപ്പാടത്തെ കുറിച്ച്. അതുവരെയാരും കമ്മട്ടിപ്പാടത്തിലെ ജനങ്ങളെ തിരക്കി വന്നതുമില്ല അവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ സ്രമിച്ചതുമില്ല. വിനായകന്‍ അഭിമുഖങ്ങളില്‍ പറയുന്നത് ശരിയാണ്. വിനായകന്‍ മാറിയിട്ടില്ല, വിനായകന്‍ മാത്രമല്ല, കമ്മട്ടിപ്പാടത്തിലെ ഓരോ മനുഷ്യരും മാറിയിട്ടില്ല. അവര്‍ക്ക് മാറാന്‍ സാധിക്കുകയില്ല. റെയില്‍വേ പാലങ്ങള്‍ക്കിടയില്‍ തളച്ചിട്ടിരിക്കുകാണ് കമ്മട്ടിപ്പാടത്തെ ജനങ്ങളുടെ ജീവിതം. രാജീവ് രവി പറഞ്ഞു തരാത്ത കമ്മട്ടിപ്പാടത്തിലെ ജനങ്ങളുടെ ജീവിതം ഇങ്ങനെയാണ്. 

കമ്മട്ടിപ്പാടത്തിലെ ഏത് ഭാഗത്ത് നിന്നാലും ട്രെയിന്റെ ചൂളം വിളികേള്‍ക്കാം. കാരണം റെയില്‍വേ പാളങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം. ഇവിടെ നിന്ന് പുറത്തു കടക്കണമെങ്കില്‍ റെയില്‍വേ പാളങ്ങള്‍ മുറിച്ചു കടക്കണം. പുറംലോകവുമായി ബന്ധപ്പെടാന്‍ വേറെ റോഡ് സംവിധാനങ്ങള്‍ ഇവിടില്ല. റെയില്‍വേ ഇവിടെ വീണ്ടും പാളങ്ങള്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഈ പ്രദേശം വലിയൊരു ചെളിക്കുണ്ടായി മാറും. 

ഇവിടുത്തെ കുടുംബങ്ങള്‍ക്ക ചുറ്റും നഗരം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകായണ്. എന്നാല്‍ നഗരത്തിന്റെ യഥാര്‍ത്ഥ
ഉടമകളായ ഇവര്‍ നഗര ചരിത്രത്തില്‍ നിന്ന് തന്നെ തിരസ്‌കരിക്കപ്പെടുകയാണ്. 

മറ്റു നഗരവാസികളെ അപേക്ഷിച്ച് ഇവിടുത്തുകാര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഭരണംകൂടത്തില്‍ നിന്നും പൂര്‍ണ്ണമായി അവഗണിക്കപ്പെട്ട സമൂഹമാണ്. വിനായകന്റെ ജീവിതം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. സംസ്ഥാന ചലചിത്ര അവാര്‍ഡ് കിട്ടിയെന്നറിഞ്ഞിട്ടും വിനായകനെ തിരക്കി ഇവിടേക്ക് ഒരു ജനപ്രതിനിധിപോലും കടന്നു വന്നിട്ടില്ല ഇതുവരേയും! ഭരണപക്ഷമായ സിപിഎമ്മിന്റെ അടിയുറച്ച അണികളാണ് വിനായകന്റെ കുടുംബം എന്നത് മറ്റൊരു വസ്തുത. സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച നടന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ കോളനിയിലെ മറ്റ് ദളിതരുടെ അവസ്ഥ ഊഹിക്കാമല്ലോ.പക്ഷേ ഇവര്‍ക്കാര്‍ക്കും ഇപ്പോള്‍ അതില്‍ ഒരു പരാതിയുമില്ല, കാരണം സമൂഹത്തില്‍ നിന്നുള്ള അവഗണനയും അടിച്ചമര്‍ത്തലും എന്നോ ഇവര്‍ക്ക് ശീലമായിരിക്കുന്നു. 

90കളില്‍ കമ്മട്ടിപ്പാടം മയക്കുമരുന്നിന് പേരുകേട്ട ഇടമായിരുന്നു. എന്നാല്‍ ഇടത് യുവജന സംഘടനകളുടെ കാര്യക്ഷമമായ ഇടപെടല്‍ യുവാക്കളേയും അവരുടെ കുടുംബങ്ങളേയും അതില്‍ നിന്നും മോചിപ്പിക്കാന്‍ സഹായകമായി എന്ന് കോളനി നിവാസികള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. പിന്നീട് പുരോഗമന യുവജന പ്രസ്ഥാനങ്ങള്‍ പതിയെ രംഗം വിടുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്കിവിടെ വേരുകളില്ല. 

ചുറ്റുമുള്ള നഗരത്തിന്റെ മാലിന്യങ്ങള്‍ വന്നടിയുന്നത് കമ്മട്ടിപ്പാടത്തിലാണ്. മഴക്കാലമായാല്‍ മനുഷ്യ വിസര്‍ജ്യങ്ങളും ഓടയിലെ വെള്ളവും കോളനിയിലൂടെ നിറഞ്ഞൊഴുകും. 

മൂന്ന് ഭാഗത്തും റെയില്‍വേ പാളങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെങ്കില്‍ ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് നിന്നും പെര്‍മിഷന്‍ വാങ്ങണം. സ്വന്തം സ്ഥലത്തൊരു കുഴി കുഴിക്കാന്‍ പോലും ഇവിടുത്തുകാര്‍ക്ക് അവകാശമില്ല. 

കൊച്ചി നഗരത്തില്‍ 260 കോളനികള്‍ ഉണ്ട്. ഇതില്‍ കമ്മട്ടിപ്പാടം മാത്രമാണ് റോഡ് സംവിധാനമില്ലാത്തത്. കമ്മട്ടിപ്പാടത്തിലെ കൗണ്‍സിലര്‍ റോഡ് നിര്‍മ്മാണത്തിന്റെ പ്രപ്പോസലുമായി വന്നാല്‍ തീര്‍ച്ചയായും റെയില്‍വേയുമായി ബന്ധപ്പെട്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യാന്‍ ശ്രമിക്കുമെന്നാണ് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com