രാജേഷ് വധം : ക്വട്ടേഷന് പിന്നില്‍ മുൻഭർത്താവാണെന്ന് കരുതുന്നില്ല ; വെളിപ്പെടുത്തലുമായി യുവതി

രാജേഷ് വധം : ക്വട്ടേഷന് പിന്നില്‍ മുൻഭർത്താവാണെന്ന് കരുതുന്നില്ല ; വെളിപ്പെടുത്തലുമായി യുവതി

രാജേഷിനൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. രാജേഷിന് പലപ്പോഴും പണം നല്‍കി സഹായിക്കാറുണ്ടായിരുന്നു
Published on

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി യുവതി. രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ നല്‍കിയത് മുന്‍ ഭര്‍ത്താവ് സത്താറാണെന്ന് കരുതുന്നില്ല. കൊലപാതകത്തില്‍ സത്താറിന്റെ ഖത്തറിലെ ശത്രുവിനെ സംശയമുണ്ട്. 

രാജേഷിനൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. രാജേഷിന് പലപ്പോഴും പണം നല്‍കി സഹായിക്കാറുണ്ടായിരുന്നു. . 10,000 പൂര മുതല്‍ 20,000 രൂപ വരെ നല്‍കാറുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ രാജേഷിന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്നും യുവതി വെളിപ്പെടുത്തി. 

സത്താര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാജേഷിന്റെ ഖത്തറിലെ ജോലി നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് രാജേഷിനെ സഹായിച്ചിരുന്നത്. താനും രാജേഷുമായും മുന്‍ഭര്‍ത്താവ് സത്താറിന് നല്ല ബന്ധമായിരുന്നില്ല. രാജേഷിനെ കൊലപ്പെടുത്തിയാല്‍ ആദ്യമേ സംശയിക്കുക തന്നെയായിരിക്കും എന്ന് സത്താറിന് ബോധ്യമുണ്ട്. അതുകൊണ്ട് കൊല നടത്തിയത് സത്താറാണെന്ന് കരുതുന്നില്ല. സത്താറിന്റെ ശത്രു ഈ സാഹചര്യം മുതലെടുത്തതായാണ് കരുതുന്നതെന്നും യുവതി പറഞ്ഞു.

ആലപ്പുഴ സ്വദേശിനിയായ യുവതി മതം മാറിയാണ് സത്താറിനെ വിവാഹം കഴിക്കുന്നത്. ഖത്തറില്‍ സ്‌കൂളില്‍ നൃത്താധ്യാപകയായി ജോലി നോക്കവെയാണ്, അതേ സ്‌കൂളിലെ ഡ്രൈവറായിരുന്ന സത്താറുമായി പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ ദാമ്പത്യത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. അതിനിടെ യുവതി രാജേഷുമായി പരിചയപ്പെടുന്നതാണ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത്. 

ഇതേചൊല്ലി കലഹം പതിവായി. എന്നാല്‍ രാജേഷുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ യുവതി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സത്താറും യുവതിയും വേര്‍പിരിയുകയായിരുന്നു. രാജേഷിന്റെ കൊലപാതകത്തില്‍ പൊലീസ് സത്താറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com