തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുണ്ടെന്ന് നിലപാടെടുത്ത അഡ്വ കെപി സതീശനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റി. ഇതുസംബന്ധിച്ച ഫയലില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഒപ്പുവെച്ചു. ഉത്തരവ് ഇന്ന് വൈകിട്ടോടെ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ കോഴക്കേസ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരിഗണിച്ചപ്പോള്‍ കേസില്‍ സതീശന്‍ ഹാജരാകുന്നതിനെ, മാണിയുടെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു.
എന്നാൽ കെപി സതീശന്‍ ഹാജരാകുന്നതിനെ എതിര്‍ത്ത മാണിയുടെ അഭിഭാഷകനെ രൂക്ഷ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് കോടതി ചോദിച്ചു. സതീശനെ മാറ്റണം എന്നുപറയാന്‍ മാണിയുടെ അഭിഭാഷകന് എന്തവകാശം എന്നും കോടതി ചോദിച്ചു. അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതില്‍ എതിര്‍ത്ത് വിജിലന്‍സ് നിയമോപദേശകനും രംഗത്ത് വന്നിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ മാത്രം ഹാജരായാല്‍ മതിയെന്നാണ് നിയമോപദേശകന്റെ അഭിപ്രായം. ലീഗൽ അഡ്വൈസർ വിവി അഗസ്റ്റിനെ ഹാജരാകണമെന്നായിരുന്നു സർക്കാരിന്റെ ആഗ്രഹം.
ബാര്‍ കോഴക്കേസില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോർട്ടിനെതിരെ വിജിലന്‍സ് കോടതിയില്‍ ആറ് ഹര്‍ജികൾ സമർപ്പിക്കപ്പെട്ടു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ബിജു രമേശും ബിജെപി എംപി വി.മുരളീധരനുമാണ് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കേസില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ വൈക്കം വിശ്വന്റെ വക്കീല്‍ ഹാജരായില്ല. തുടർന്ന് വൈക്കം വിശ്വന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. കേസ് പരിഗണിക്കുന്നത് ജൂൺ ആറിലേക്ക് കോടതി മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ