

എറണാകുളം: വടക്കന്‍ പറവൂര്‍ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി. ഞാറയ്ക്കലിലേക്കാണ് സ്ഥലം മാറ്റിയത്. വരാപ്പുഴയിലെ വീടാക്രമണ കേസുമായി ബന്ധപ്പെട്ട് പറവൂർ മജിസ്ട്രേറ്റിന് എതിരായ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
വരാപ്പുഴയിൽ ശ്രീജിത് അറസ്റ്റിലായ സമയത്ത് പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരുന്ന എം. സ്മിതയെയാണ് ഞാറയ്ക്കലിലേക്ക് 
 സ്ഥലം മാറ്റിയത്. ഞാറയ്ക്കൽ  മജിസ്ട്രേറ്റായിരുന്ന രാമു രമേശ് ചന്ദ്രബാനുവിന് പകരമാണ് സ്മിതയുടെ നിയമനം. 
ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് യഥാസമയം ജുഡീഷ്യൽ തീരുമാനമെടുക്കുന്നതിൽ മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചുവെന്ന് ആലുവ റൂറൽ എസ്.പി പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയെ തുടർന്നല്ല സ്മിതയെ സ്ഥലം മാറ്റിയതെന്ന് സബോർഡിനേറ്റ് ജുഡിഷ്യൽ രജിസ്ട്രാർ കെ. ഹരിപാൽ വ്യക്തമാക്കി.
ഇരുവരും പരസ്പരമുള്ള ധാരണ പ്രകാരം സ്ഥലം മാറ്റത്തിന് നൽകിയ അപേക്ഷയിൽ ഒരാഴ്ച മുമ്പു തന്നെ സ്മിതയുടെ സ്ഥലം മാറ്റത്തിന് അനുമതി നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്മിതക്ക് പകരം പറവൂർ കോടതിയിലെ മറ്റൊരു മജിസ്ട്രേട്ട് സുമി ചന്ദ്രന് അധിക ചുമതല നൽകിയിട്ടുണ്ട്. വരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ അറസ്റ്റിലായ പൊലീസുകാരെ ഈ കോടതിയിലാവും ഹാജരാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
