

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണ കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജില്ലാ നേതൃത്വം എസ് പിക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പാർട്ടി വിട്ടുപോകുന്ന യുവാക്കൾക്ക് താക്കീത് എന്ന നിലയ്ക്കാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കസ്റ്റഡി മരണക്കേസ് ഇല്ലാതാക്കാൻ ശ്രമം നടത്തിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്‍റെ പങ്ക് അന്വേഷിക്കണം. ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെ പ്രശ്നം ഒതുക്കി തീർക്കാൻ ഏരിയ സെക്രട്ടറി അടക്കമുള്ള നേതാക്കൾ ശ്രമിക്കില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പൊലീസിനെ കുറിച്ച് ജനങ്ങൾക്ക് നിരവധി പരാതിയാണുള്ളത്.
പാർട്ടി ജില്ലാ സെക്രട്ടറി പറയാതെ എസ് പിയും ആർടിഎഫും ചലിക്കില്ല. സ്ഥലംമാറിപ്പോയ എസ് പി എ.വി ജോർജിന് പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് യാത്രയയപ്പ് നൽകിയത് എന്തിനാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖിലയും കുടുംബാംഗങ്ങളും ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികളായതിനാൽ അന്വേഷണം തൃപ്തികരമല്ലെന്ന് ഹർജിയിൽ പറയുന്നു. ആർടിഎഫുകാരെയും എസ്ഐയെയും മാത്രമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
