കൊച്ചി : ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. കെല്‍സയുടെ ചുമതലയുള്ള ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ചീഫ് ജസ്റ്റിസിന് നല്കിയ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കേസെടുക്കുന്നത്. ജഡ്ജിയുടെ കത്ത് പൊതുതാല്‍പ്പര്യഹര്‍ജിയായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്കി.
മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്നതാണ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവുമാണ്. സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന മലയാളികള്‍ക്ക് നാണക്കേടാണ്.
കോടതി ഇടപെട്ട് തിരുത്തൽ നടപടികൾ നിർദേശിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷിക്കാൻ ഒന്നുമില്ലാത്തത് കൊണ്ട് മധു ഭക്ഷണ പദാർഥങ്ങൾ മോഷ്ടിച്ചത് സത്യമെങ്കിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ആദിവാസി ക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് അവരിലെത്തുന്ന വിധം ഉടച്ചു വാർക്കണം. കത്തിൽ ആവശ്യപ്പെടുന്നു.
മുമ്പ് ജോലി നോക്കിയിരുന്ന മധുവിന് കൂടെയുള്ളവരെ ഭയന്ന് ജോലി ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് മധുവെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം വളരെ വലുതാണ്. ആൾക്കൂട്ടം നിയമം കൈയിലെടുത്ത സംഭവം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നിയമപാലകരുടെ ഭാഗത്തും വീഴ്ചയുണ്ട്. ഫലപ്രദമായ അന്വേഷണവും പ്രോസിക്യൂഷനും ഈ കേസിൽ അനിവാര്യമാണെന്നും ജസ്റ്റിസ് സുരേന്ദ്രമോഹൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ