ജസ്ന കേസിൽ സിപിഎമ്മിന് വേവലാതി ; ഐജിയെ മുഖ്യമന്ത്രി ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്ന് കെ മുരളീധരൻ
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയെ കണ്ടെത്തുന്നതിൽ സിപിഎമ്മിന് വേവലായി എന്തിനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ. ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന ഐജി മനോജ് ഏബ്രഹാമിനെ ചവിട്ടിപ്പിടിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു. ജസ്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിടുക്കന്മാരായ പൊലീസുകാർക്ക് ഇപ്പോൾ പേടിയാണ്. കള്ളന്മാരുടെയും കൊലപാതകികളുടെയും തോളിൽ കയ്യിട്ടു മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ഏതെങ്കിലും കേസിൽ പ്രതികളെ പിടിക്കാൻ പൊലീസിനു ധൈര്യമുണ്ടാകുമോ എന്നും മുരളീധരൻ ചോദിച്ചു. സ്വന്തം കീഴുദ്യോഗസ്ഥരെ പോലും നിലയ്ക്കു നിർത്താൻ കെൽപ്പില്ലാത്തയാളാണ് ഡിജിപി. പരാതിയും കൊണ്ടു രണ്ടു കാലിൽ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർ മൂക്കിൽ പഞ്ഞിവച്ചാണ് ഇപ്പോൾ ഇറങ്ങി വരുന്നത്.
പൊലീസുകാർ ഇപ്പോൾ യജമാനന്മാർക്ക് അടിമപ്പണി ചെയ്യുകയാണ്. എഡിജിപിയുടെ മകൾ ഒരു പൊലീസുകാരനെ ഇടിച്ച് ആശുപത്രിയിലാക്കിയിട്ടും ഒരു നടപടിയും കേരളത്തിൽ ഉണ്ടായിട്ടില്ല. പിന്നെ ഏതൊരാൾക്കാണ് ഇവിടെ നീതി ലഭിക്കുകയെന്നും മുരളീധരൻ ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ