മരിച്ചവരുമായി ഇടപെഴകിയവരെയെല്ലാം പരിശോധനക്ക് വിധേയമാക്കും: ആരോഗ്യമന്ത്രി 

അതേസമയം പനിമരണത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
മരിച്ചവരുമായി ഇടപെഴകിയവരെയെല്ലാം പരിശോധനക്ക് വിധേയമാക്കും: ആരോഗ്യമന്ത്രി 

കോഴിക്കോട്: കോഴിക്കോട് അപൂര്‍വയിനം വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പനിബാധയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനും ലോകാരോഗ്യസംഘടനയ്ക്കും വിവരം കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം പനിമരണത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

രോഗബാധിതരുമായി നേരിട്ട് ഇടപെടുന്നവര്‍ക്കാണ് രോഗം പകരുന്നത് എന്നാണ് മനസിലായിട്ടുള്ളത്. നിലവില്‍ രോഗം വന്നവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പേരാന്പ്ര താലൂക്ക് ആശുപത്രിയില്‍ മരിച്ചവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോള്‍ തൊട്ടടുത്ത ബെഡുകളിലുണ്ടായിരുന്ന രോഗികളേയും ബന്ധുകളേയും കണ്ടെത്തി രോഗപരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. 

പേരാമ്പ്ര ആശുപത്രിയില്‍ ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരേയും മരിച്ചവരെ പോസ്റ്റ് മോര്‍ട്ടം ചെയ്ത മെഡിക്കല്‍ ടീമിനേയും രോഗനിര്‍ണയ പരിശോധനയ്ക്ക് വിധേയരാക്കും. മൃതദേഹങ്ങള്‍ കുളിപ്പിച്ചവര്‍ക്കും പ്രത്യേക പരിശോധന നടത്തും. 

വവ്വാലുകളില്‍ നിന്നുമാണ് രോഗം പകരുന്നത് എന്നാണ് നിലവിലെ നിഗമനം. അതിനാല്‍ വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണം. ഇവ ഭക്ഷിച്ച പഴങ്ങളും ഫലങ്ങളും ഒരു കാരണവശാലും കഴിക്കരുത്. വൈറസിനെക്കുറിച്ചും പനിയെക്കുറിച്ചും സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തരുത്. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കാര്യങ്ങള്‍ മാത്രം പൊതുജനങ്ങളില്‍ എത്തിച്ചാല്‍ മതി- ആരോഗ്യമന്ത്രി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com