മഞ്ജു സന്നിധാനത്തേക്ക് , സുരക്ഷ ഒരുക്കുമെന്ന് പൊലീസ്, കനത്ത പ്രതിഷേധം

മരക്കൂട്ടത്ത് യുവതിയെ തടയാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്
മഞ്ജു സന്നിധാനത്തേക്ക് , സുരക്ഷ ഒരുക്കുമെന്ന് പൊലീസ്, കനത്ത പ്രതിഷേധം
Updated on
1 min read


പമ്പ : ശബരിമല കയറാനെത്തിനെത്തിയ യുവതിയെ സന്നിധാനത്തേക്ക് പൊലീസ് സുരക്ഷ ഒരുക്കി കൊണ്ടുപോകും. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് പി മഞ്ജുവാണ് മല കയറാനെത്തിയത്. 38കാരിയാണ് ഇവര്‍. സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന്  ഉന്നത പൊലീസ് സംഘം യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്ഷേത്രദര്‍ശനം നടത്തിയേ തിരികെ പോകൂ എന്ന് യുവതി നിർബന്ധം പിടിച്ചു. 

തുടര്‍ന്ന് പമ്പയില്‍ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത്, ഐജി ശ്രീജിത്ത്, ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ മണിക്കൂറുകളോളം ശബരിമലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ തീരുമാനത്തില്‍ അണുവിട വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ യുവതിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാനാണ് പൊലീസ് തീരുമാനിച്ചത്. 

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ജു. താന്‍ ആക്ടിവിസ്റ്റ് അല്ലെന്നും, യഥാര്‍ത്ഥ വിശ്വാസിയാണെന്നും മഞ്ജു പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് മഞ്ജുവിന്റെ ഭൂതകാല പശ്ചാത്തലവും പൊലീസ് പരിശോധിച്ചു. മഞ്ജുവിനെതിരെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് ദലിത് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഡോക്ടറെ ഉപരോധിച്ച കേസും, വസ്തു തര്‍ക്ക കേസുമാണ്. ആദ്യത്തെ കേസ് തീര്‍പ്പാക്കിയതാണ്. ഈ കേസുകളുടെ പശ്ചാത്തലത്തില്‍ മഞ്ജുവിന്റെ യാത്ര തടയാനാകില്ലെന്നും പൊലീസ് വിലയിരുത്തി. 

മരക്കൂട്ടത്ത് യുവതിയെ തടയാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതേസമയം പമ്പയിലും പരിസരങ്ങളിലും കനത്ത മഴയുണ്ട്. മഴ ശമിക്കുന്നതോടെ യുവതിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാനാണ് പൊലീസിന്റെ ശ്രമം. യുവതി പ്രവേശിക്കാനെത്തിയത് അറിഞ്ഞതോടെ പമ്പയിൽ നാമജപ പ്രതിഷേധം നടത്തുകയാണ്. അതേസമയം മഞ്ജുവിനൊപ്പം എത്തിയ മറ്റൊരു യുവതി പൊലീസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തിരികെ പോയതായും സൂചനയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com