നട അടച്ചത് കോടതി അലക്ഷ്യം ; തന്ത്രിയുടെ നടപടിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സുപ്രിംകോടതി വിധി നടപ്പാക്കിയാല്‍ പരിഹാരക്രിയ നടപ്പാക്കണമെന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഇങ്ങനെ പരിഹാര ക്രിയകള്‍ നടത്തേണ്ടതില്ലെന്ന് കോടിയേരി
നട അടച്ചത് കോടതി അലക്ഷ്യം ; തന്ത്രിയുടെ നടപടിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ശബരിമല നട അടച്ചത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതികള്‍ കയറിയത് യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കണം. നട അടച്ചത് തെറ്റായ നടപടിയാണ്. ഇക്കാര്യം പരിശോധിക്കണം. നടപടി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു. 

സുപ്രിംകോടതി വിധി നടപ്പാക്കിയാല്‍ പരിഹാരക്രിയ നടപ്പാക്കണമെന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഇങ്ങനെ പരിഹാര ക്രിയകള്‍ നടത്തേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രായഭേദമില്ലാതെ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് കോടതി വിധിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന ആചാരങ്ങള്‍ നടപ്പാക്കേണ്ട കാര്യമില്ല. യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ച കാര്യത്തില്‍ തന്ത്രി വിശദീകരണം നല്‍കണം. 

യുവതികള്‍ കയറിയാല്‍ നട അടക്കുമെന്ന് തന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നട അടച്ചതിനു പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടോ എന്ന് അന്വേഷിക്കണം. മറ്റാരുടെയെങ്കിലും ഇടപെടലുണ്ടായാലും ഇല്ലെങ്കിലും, ശബരിമലയില്‍ നട അടച്ചതില്‍ തന്ത്രിക്കാണ് ഉത്തരവാദിത്തം. ഇക്കാര്യത്തില്‍ ഹൈക്കോടതി നിരീക്ഷണ സമിതി നിലപാട് വ്യക്തമാക്കണം. തന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് കോടതി അലക്ഷ്യ നടപടിയാണ്. വനിതാമതിലിന്റെ ഭാഗമായല്ല യുവതികള്‍ ശബരിമലയില്‍ എത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

യുവതികള്‍ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ രാവിലെ പത്തരയോടെ ശബരിമല ക്ഷേത്ര നട അടക്കുകയായിരുന്നു. ആചാരലംഘനം നടന്ന സാഹചര്യത്തിൽ ശുദ്ധിക്രിയ ചെയ്യാനാണ് തന്ത്രി തീരുമാനിച്ചത്. ഇതുസംബന്ധിച്ച് തന്ത്രിയും മേൽശാന്തിയും ബോർ‍ഡ് അം​ഗങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു. ബിംബശുദ്ധി ഉൾപ്പെടെയുള്ള ശുദ്ധിക്രിയകൾക്കുശേഷമേ ദർശനം അനുവദിക്കുകയുള്ളൂ. സന്നിധാനത്തുള്ള അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റിയിരിക്കുകയാണ്. 

ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുഖം മറച്ചെത്തിയ യുവതികള്‍ ആചാരലംഘനം നടത്തിയതായി പോലീസും, ഇന്റലിജന്‍സും സ്ഥിരീകരിച്ചു. മഫ്തിയിലെത്തിയ പോലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയതായും പതിനെട്ടാം പടി വഴിയല്ല തങ്ങളെ പോലീസ് സന്നിധാനത്ത് എത്തിച്ചതെന്നും യുവതികള്‍ പറഞ്ഞു. കഴിഞ്ഞ മാസം ഇതേ യുവതികള്‍ തന്നെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയിരിരുന്നു. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com