ശബരിമല നട അടച്ചു ; ശുദ്ധിക്രിയ ചെയ്യാൻ തീരുമാനം ; ഭക്തരെ സന്നിധാനത്ത് നിന്നും മാറ്റുന്നു

ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്
ശബരിമല നട അടച്ചു ; ശുദ്ധിക്രിയ ചെയ്യാൻ തീരുമാനം ; ഭക്തരെ സന്നിധാനത്ത് നിന്നും മാറ്റുന്നു

സന്നിധാനം :  യുവതികള്‍ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ ശബരിമല ക്ഷേത്ര നട അടച്ചു. ആചാരലംഘനം നടന്ന സാഹചര്യത്തിൽ ശുദ്ധിക്രിയ ചെയ്യാനാണ് തന്ത്രി തീരുമാനിച്ചതെന്നാണ് സൂചന. ബിംബശുദ്ധി ഉൾപ്പെടെയുള്ള ശുദ്ധിക്രിയകൾക്കുശേഷമേ ദർശനം അനുവദിക്കുകയുള്ളൂ. സന്നിധാനത്തുള്ള അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

നട അടച്ച ശേഷം മേൽശാന്തി, തന്ത്രി കണ്ഠര് രാജീവരുടെ മുറിയിലേക്ക് പോയിരിക്കുകയാണ്. ഇവിടെ ഇനി സ്വീകരിക്കേണ്ട പൂജാവിധികൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യുകയാണ്. തുടർന്ന് ഇക്കാര്യം തന്ത്രി വിശദീകരിക്കുമെന്ന് ക്ഷേത്രം അധികൃതർ മാധ്യമങ്ങളെ അറിയിച്ചത്. സാധാരണ ഒരു മണിക്കാണ് നട അടക്കാറുള്ളത്. അതുവരെ നെയ്യഭിഷേകം അടക്കമുള്ള പൂജകൾ ചെയ്യുന്ന സമയമാണ്. എന്നാൽ യുവതികൾ എത്തിയത് സ്ഥിരീകരിച്ചതിന് പിന്നാലെ നട അടക്കുകയായിരുന്നു. 

ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. 

രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്. മഫ്തിയിലാണ് പൊലീസ് ഇവരെ പിന്തുടർന്നത്. ബിന്ദുവും കനകദുർഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി 3.48ന് ദർശനം നടത്തി ഉടൻ മടങ്ങി. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ യുവതികൾ പത്തനംതിട്ടയിലെ സുരക്ഷിതകേന്ദ്രത്തിലാണെന്നാണു സൂചനയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com