മുംബൈ : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ത്രീകളുടെ ഐതിഹാസിക വിജയമെന്ന് ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി പറഞ്ഞു. യുവതികള്‍ പ്രവേശിച്ചതില്‍ പരിഹാരക്രിയ നടത്തേണ്ടതില്ല. ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസ്സിനാണെന്നും തൃപ്തി ദേശായി പറഞ്ഞു.
നേരത്തെ തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് അവര്‍ തിരികെ പോകുകയായിരുന്നു. എന്നാല്‍ ശബരിമല നട ചവിട്ടാന്‍ വീണ്ടും എത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു.
ഇന്നു പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മുഖം മറച്ചെത്തിയ യുവതികള്‍ ആചാരലംഘനം നടത്തിയതായി പോലീസും, ഇന്റലിജന്‍സും സ്ഥിരീകരിച്ചു. മഫ്തിയിലെത്തിയ പോലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയതായും പതിനെട്ടാം പടി വഴിയല്ല തങ്ങളെ പോലീസ് സന്നിധാനത്ത് എത്തിച്ചതെന്നും യുവതികള്‍ പറഞ്ഞു.
യുവതികള്‍ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ രാവിലെ പത്തരയോടെ ശബരിമല ക്ഷേത്ര നട അടക്കുകയായിരുന്നു. ആചാരലംഘനം നടന്ന സാഹചര്യത്തിൽ ശുദ്ധിക്രിയ ചെയ്യാനാണ് തന്ത്രി തീരുമാനിച്ചത്. ഇതുസംബന്ധിച്ച് തന്ത്രിയും മേൽശാന്തിയും ബോർഡ് അംഗങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു. ബിംബശുദ്ധി ഉൾപ്പെടെയുള്ള ശുദ്ധിക്രിയകൾക്കുശേഷമേ ദർശനം അനുവദിക്കുകയുള്ളൂ. സന്നിധാനത്തുള്ള അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates