കോട്ടയം : ജനതാദൾ എസിന്റെ പക്കൽ നിന്ന് സിപിഎം ഏറ്റെടുത്ത കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിത്വം തുടരുന്നു. ഇന്ന് ചേർന്ന ലോക്സഭാ മണ്ഡലം കമ്മിറ്റി നേരത്തെ ഉയർന്നുകേട്ട ഡോ. സിന്ധുമോൾ ജേക്കബിന്റെ പേര് തള്ളി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ പേരാണ് ലോക്സഭാ മണ്ഡലം കമ്മിറ്റി നിർദേശിച്ചത്.
മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്‍റെ വാദം കമ്മിറ്റി അംഗീകരിച്ചില്ല. വിജയസാധ്യത വാസവന് ആണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. വാസവന്റെ പേര് മാത്രമാണ് മണ്ഡലം കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറിയിട്ടുള്ളത്.
പത്തനംതിട്ടയിൽ ആറന്മുള എംഎൽഎ വീണ ജോർജിന്റെ പേരാണ് മണ്ഡലം കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്. ഇവിടെ രാജു എബ്രാഹം എംഎൽഎ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നുകേട്ടിരുന്നു. വടകരയില്‍ പി. ജയരാജനെ സിപിഎം സ്ഥാനാർത്ഥിയായി ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു. ആലപ്പുഴ മണ്ഡലം കമ്മിറ്റി നിദേശിച്ചത് എ.എം. ആരിഫ് എംഎൽഎയാണ്. കോഴിക്കോട് എ പ്രദീപ് കുമാർ എംഎൽഎയെയും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനസെക്രട്ടേറിയറ്റ് തയാറാക്കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക സിപിഎമ്മിന്റെ 16 ലോക്സഭാ മണ്ഡലം കമ്മിറ്റികളും പരിഗണിക്കുകയാണ്. ഈ യോഗങ്ങളിലുയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളെ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ