കേരളത്തില്‍ 20 ല്‍ 20 സീറ്റിലും വിജയിക്കാനാകുന്ന രാഷ്ട്രീയ അന്തരീക്ഷമെന്ന് യുഡിഎഫ് വിലയിരുത്തല്‍ ; സംസ്ഥാനത്ത് രാഹുല്‍ തരംഗം

കേരളത്തില്‍ നരേന്ദ്രമോദി-പിണറായി വിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് സഹായകരമായി. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു
കേരളത്തില്‍ 20 ല്‍ 20 സീറ്റിലും വിജയിക്കാനാകുന്ന രാഷ്ട്രീയ അന്തരീക്ഷമെന്ന് യുഡിഎഫ് വിലയിരുത്തല്‍ ; സംസ്ഥാനത്ത് രാഹുല്‍ തരംഗം

തിരുവനന്തപുരം : കേരളത്തില്‍ 20 ല്‍ 20 സീറ്റിലും വിജയിക്കാനാകുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് യുഡിഎഫ് വിലയിരുത്തല്‍. മോദി വിരുദ്ധതയും പിണറായി വിരുദ്ധതയുമാണ് യുഡിഎഫിന് സഹായകരമായതെന്ന് യോഗം വിലയിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ തരംഗം ഉണ്ടാക്കിയെന്നും യോഗം വിലയിരുത്തി. 

പ്രചാരണത്തില്‍ തുടക്കത്തിലുണ്ടായിരുന്ന പോരായ്മകള്‍ അവസാനആഴ്ചകളില്‍ പരിഹരിച്ച് സജീവമായി. കേരളത്തില്‍ നരേന്ദ്രമോദി-പിണറായി വിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് സഹായകരമായി. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. വിശ്വാസികളുടെ വോട്ടുകളും യുഡിഎഫിന് അനുകൂലമായി ലഭിച്ചതായി യോഗം വിലയിരുത്തി. 

ജനങ്ങളെ ജാതീയമായും വര്‍ഗീയമായും വേര്‍തിരിക്കാന്‍ ബിജെ നടത്തിയ ശ്രമങ്ങള്‍ സമൂഹത്തെയും രാജ്യത്തെയും ഭിന്നിപ്പിക്കാനാണ് വഴിതെളിച്ചത്. ഫലത്തില്‍ ബിജെപി-എല്‍ഡിഎഫ് വിരുദ്ധ തരംഗം നിലനില്‍ക്കുന്നതായി യുഡിഎഫ് യോഗം വിലയിരുത്തിയെന്നും ചെന്നിത്തല പറഞ്ഞു. ഭരണയന്ത്രം ഇതുപോലെ ദുരുപയോഗപ്പെടുത്തിയ കാലഘട്ടം വേറെയുണ്ടാകില്ല.

കേന്ദ്രസര്‍ക്കാര്‍ അവരുടേതായ രീതിയിലും സംസ്ഥാന ഭരണകൂടം അവരുടേതായ രീതിയിലും ഭരണയന്ത്രത്തെ ദുരുപയോഗിച്ചു. അമിതമായ പണവും കേന്ദ്രഭരണത്തിന്‍രെ സ്വാധീനവും ചെലുത്താന്‍ കിണഞ്ഞ് പരിശ്രമിച്ചു. ക്രമക്കേടുകളിലൂടെ ജയിക്കാനാകുമോ എന്ന പരീക്ഷണത്തിന് എല്‍ഡിഎഫ് പരിശ്രമിച്ചു. ഇതിന് ഉദ്യോഗസ്ഥന്മാരെ ഇടതുസര്‍ക്കാര്‍ കരുക്കളാക്കി. ലക്ഷക്കണക്കിന് വോട്ടുകളാണ് സര്‍ക്കാര്‍ ഒത്താശയോടെ വെട്ടിമാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു. 

കേരളത്തില്‍ 77  ഡെപ്യൂട്ടി തഹസില്‍ദാര്‍മാരാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരൊഴിച്ച് ബാക്കി എല്ലാവരും എന്‍ജിഒ യൂണിയനുമോയാ, ജോയിന്റ് കൗണ്‍സിലുമായോ അല്ലെങ്കില്‍ അവരുടെ മറ്റ് സംഘടകളുമായോ ബന്ധമുള്ളവരാണെന്ന് കണ്ടെത്തിഅവരുടെ നേതൃത്വത്തിലാണ് ലക്ഷക്കണക്കിന് വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിനീക്കിയതെന്നും ചെന്നിത്തല ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com