കോട്ടയം: മഹാനായ മാണി സാറാണ് തന്റെ ചിഹ്നമെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. മാണിയുടെ പടം വച്ചാലും അദ്ദേഹത്തിന്റെ ചിത്രം ചിഹ്നമാക്കിയാലും പാലായിൽ ജയിക്കും. അതിനാൽ തന്നെ ചിഹ്നം സംബന്ധിച്ച് യാതൊരു ആശങ്കയുമില്ല. പാർട്ടി ചെയർമാനായ ജോസ് കെ മാണി ഏത് ചിഹ്നത്തിൽ മത്സരിക്കാൻ പറഞ്ഞാലും അത് അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന ചിഹ്നത്തിൽ മത്സരിക്കണമെന്ന പിടിവാശിയില്ല. ചിഹ്നത്തിന്റെ കര്യത്തിലടക്കം താനും പാർട്ടിയും ചിലരുടെ ഔദാര്യത്തിന് കാത്ത് നിൽക്കാൻ തയ്യാറല്ല. പാലാക്കാരെ സംബന്ധിച്ച് മാണിയുടെ തുടർച്ച ആരാണെന്ന് മാത്രമേ നോക്കു. മാണിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും തനിക്കില്ല. അതേസമയം അദ്ദേഹം കാട്ടിത്തന്ന വഴിയിലൂടെ സഞ്ചരിക്കും. സ്കൂൾ പഠന കാലത്ത് തുടങ്ങിയതാണ് കേരള കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർത്ഥിയാക്കിയ കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചു. സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്നും സന്നദ്ധനാണോയെന്നും തയ്യാറായി നിൽക്കാനും നേരത്തെ പഞ്ഞിരുന്നു. സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന് പാർട്ടിയുടെ ഒരു ഫോറത്തിലും ആവശ്യപ്പെട്ടിട്ടില്ല. താനുൾപ്പെടെയുള്ള പ്രവർത്തകർ നിഷയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പാലായിലെ സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള പൂർണ അധികാരം ജോസ് കെ മാണിക്കാണ്.
കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയാണ് സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമെടുത്തത്. തോമസ് ചാഴികാടൻ എംപി അധ്യക്ഷനായ ഏഴംഗങ്ങളുള്ളതാണ് സ്റ്റിയറിങ് കമ്മിറ്റി. സമവായം കണ്ടെത്തി സ്ഥാനാർത്ഥിയെ നിർണയിക്കാനാണ് സമിതി രൂപീകരിച്ചത്. പാലായിലെ കേരള കോൺഗ്രസ് നേതാക്കളുമായി സമിതി അംഗങ്ങളുമായും ചർച്ച നടത്തി. ഇതിനെല്ലാം ശേഷമാണ് സ്ഥാനാർത്ഥിയായി തന്റെ പേര് യുഡിഎഫിന് കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ