കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലികുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. അവസാന നിമിഷം വരെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നിഷ ജോസ് കെ മാണിയെ ഒഴിവാക്കിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കിയത്.
യുഡിഎഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപമുണ്ടാകും. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ജോസ് ടോം പുലികുന്നേല്‍.
കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണ്ടെന്ന് ജോസ് കെ മാണി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയതായി തോമസ് ചാഴികാടന് എംപി പറഞ്ഞിരുന്നു. നിഷ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയാണെന്ന് നേരത്തെ പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ ജോസ് കെ മാണിയും പിജെ ജോസഫും കടുംപിടുത്തം തുടര്‍ന്നതോടെ യുഡിഎഫ് നേതൃത്വം വെട്ടിലായിരുന്നു. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന നില വന്നപ്പോള്‍ പൊതു സമ്മതനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.
അതേസമയം ജോസ് ടോമിനെ പിജെ ജോസഫ് വിഭാഗം അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. അച്ചടക്ക നടപടി നേരിടുന്നയാളാണ് ജോസ് ടോമെന്ന് ജോസഫ് വിഭാഗം പറയുന്നു. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ