കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതോടെ, ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി എത്തിയിരുന്ന രാഷ്ട്രീയ പാർട്ടികൾ പിൻവാങ്ങുന്നു. ഫ്ലാറ്റുടമകളുടെ സമരപ്പന്തലിന് സമീപം വെച്ചിരുന്ന രാഷ്ട്രീയപാർട്ടികളുടെ കൊടികൾ എടുത്തുമാറ്റി. ഫ്ലാറ്റുടമകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎമ്മും ബിജെപിയും വെച്ച കൊടികളാണ് മാറ്റിയത്. സുപ്രിംകോടതി വിധിയെത്തുടർന്നാണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ അധികൃതർ നടപടി ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി കോടതി പൊളിച്ചുനീക്കാൻ നിർദേശിച്ച ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതർ രാവിലെ വിച്ഛേദിച്ചു. നാല് ഫ്ലാറ്റുകളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. രാവിലെ അഞ്ചു മണിയോടെയാണ് കെഎസ്ഇബി നാല് സംഘങ്ങളായെത്തി വൈദ്യുതി വിച്ഛേദിച്ചത്. എട്ടുമണിയോടെ ജല അതോറിറ്റി ജീവനക്കാരെത്തി ജലവിതരണവും വിച്ഛേദിച്ചു. വ്യാഴാഴ്‌ച ഉച്ചയോടെ ഗ്യാസ്‌കണക്ഷനും വിച്ഛേദിക്കും. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടിക്കെതിരെ ഉടമകൾ പ്രതിഷേധിക്കുകയാണ്.
കുടിവെള്ള, വൈദ്യുതി വിതരണം വിച്ഛേദിച്ചാൽ റാന്തല്‍ വിളക്ക് കത്തിച്ച് താമസം തുടരുമെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്. വൈദ്യുതി ബന്ധം വിച്ഛേദിച്ചാലും ഒഴിഞ്ഞുപോകില്ല. സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. ഫ്ലാറ്റ് നിര്‍മാതാക്കളും സര്‍ക്കാരും ചേര്‍ന്ന് തങ്ങളെ കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്നും ഫ്ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates