തിരുവനന്തപുരം: രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിൻ പരീക്ഷണത്തിന് സമ്മതമറിയിച്ച് കേരളം. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ആരോഗ്യമന്ത്രാലം സമർപ്പിച്ച ശുപാർശക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. സ്വയം സന്നദ്ധരായി സർക്കാരിനെ സമീപിക്കുന്നവരിൽ അടുത്ത മാസമായിരിക്കും പരീക്ഷണം.
നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഐസിഎംആറിന്റെയും സഹായത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് കോവാക്സിൻ വികസിപ്പിക്കുന്നത്. കോവിഡ് മുക്തരായവരെയും ഇതുവരെ ബാധിക്കാത്തവരെയും പരീക്ഷണത്തിന് ആവശ്യമാണ്. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷണം നടത്തുന്നതെന്നും അതുകൊണ്ട് ആശങ്ക വേണ്ടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ പറഞ്ഞു.
12 സംസ്ഥാനങ്ങളിലായി 375 പേരിൽ നടത്തിയ ആദ്യഘട്ട കോവാക്സിൻ പരീക്ഷണം വിജയമായിരുന്നു. നിലവിൽ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലേക്കാണ് കടന്നിരിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന് ഭാരത് ബയോടക്കിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഐ) അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളാണ് മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ