പെരിയ ഇരട്ടക്കൊല : മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു

സിപിഎം നേതാവായ കെ വി കുഞ്ഞിരാമന്‍ നിലവില്‍ കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്
കെ വി കുഞ്ഞിരാമന്‍/ ഫെയ്‌സ്ബുക്ക് ചിത്രം
കെ വി കുഞ്ഞിരാമന്‍/ ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പ്രതിയാകും. ഉദുമ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കം അഞ്ചുപേര്‍ കൂടി കേസില്‍ പ്രതികളാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം അഞ്ചുപേരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

കുഞ്ഞിരാമന്‍ അടക്കം അഞ്ചു പ്രതികള്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ഇവര്‍ സഹായം നല്‍കിയതായി സിബിഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കുഞ്ഞിരാമനെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. 

സിപിഎം നേതാവായ കെ വി കുഞ്ഞിരാമന്‍ നിലവില്‍ കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കേസിലെ 21-ാം പ്രതിയാണ് കുഞ്ഞിരാമന്‍. പനയാല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ഭാസ്‌കരന്‍, രാഘവന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഗോപന്‍ വെളുത്തോളി എന്നിവരും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. 

പ്രതികളെ റിമാൻഡ് ചെയ്തു

കേസിൽ ഇന്നലെ അറസ്റ്റിലായ അഞ്ചു പേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഞ്ചുപേരും ഗൂഢാലോചനയിൽ നേരിട്ട് പങ്കുള്ളവരാണെന്നാണ് സിബിഐ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രൻ, ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. 

കൊല്ലപ്പെട്ട യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങൾ പ്രതികൾക്ക് കൈമാറുക, ആയുധങ്ങൾ സമാഹരിച്ചു നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തി കൊടുത്തു തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കാസർകോട് ഗസ്റ്റ്ഹൗസിൽ സിബിഐ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു  ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പീതാംബരൻ ഒന്നാം പ്രതി

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞു നിറുത്തി വിവിധ വാഹനങ്ങളിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com