കോട്ടയം; യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി അച്ഛൻ. ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തത് എന്നാണ് കൊച്ചംപറമ്പിൽ തോമസ് കടുത്തുരുത്തി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിൻ മാത്യുവിന്റെ ഭാര്യ എലിസബത്തിനെ (31) കഴിഞ്ഞ ദിവസമാണ് ഞീഴൂരിൽ ബന്ധുവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
60 പവനും 3 ലക്ഷവും നൽകി വിവാഹം
വ്യാഴാഴ്ച 11 നാണ് എലിസബത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 2 വയസ്സുള്ള മകളുണ്ട്. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഭർത്താവിന്റെ മാനസികപീഡനമാണ് മരണത്തിന് കാരണമായത് എന്നാണ് തോമസ് പറയുന്നത്. 2019 ജനുവരിയിലാണ് എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം നടക്കുന്നത്. 60 പവൻ സ്വർണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നൽകിയിരുന്നു.
ശമ്പളം കുറവ് പത്ത് ലക്ഷം വേണമെന്ന് ആവശ്യം
എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടിൽ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഉഴവൂർ കോളജിൽ ഗെസ്റ്റ് അധ്യാപികയായിരുന്ന എലിസബത്ത്. ഗർഭിണിയായതോടെ ചെങ്കൽപെട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കെവിനും കുടുംബവും വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. കേസെടുത്തതായി കടുത്തുരുത്തി എസ്ഐ വിപിൻ ചന്ദ്രൻ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates