കൊല്ലം: നമ്പറില്ലാത്ത സ്കൂട്ടറിൽ നഗരത്തിൽ അഭ്യാസം നടത്തുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ. കാര്യറ സ്വദേശികളായ വിദ്യാർത്ഥികളാണ് പുനലൂർ പോലീസിന്റെ പിടിയിലായത്. രൂപവും നിറവും മാറ്റിയ സ്കൂട്ടറും പിടിച്ചെടുത്തു. വാഹന ഉടമയായ, കുട്ടികളിൽ ഒരാളുടെ അമ്മയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
മാസങ്ങളായി നമ്പറില്ലാത്ത വാഹനത്തിൽ ഇവർ പുനലൂർ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. അതിനിടെ പോലീസിനു മുന്നിൽപ്പെട്ട വിദ്യാർത്ഥികൾ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളെക്കുറിച്ച് സൂചന ലഭിച്ചത്.
അന്വേഷണത്തിൽ വാഹനം വിദ്യാർത്ഥികളിൽ ഒരാളുടെ അമ്മയുടെ പേരിലുള്ളതാണെന്നു കണ്ടെത്തി. ചുവപ്പു നിറമായിരുന്ന സ്കൂട്ടർ കറുപ്പു നിറമാക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പർ വെച്ചും ഇവർ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ