പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ പരമ്പരാഗത പാത വഴി ഞായറാഴ്ച പുലർച്ചെ രണ്ട് മുതൽ കടത്തിവിട്ടു തുടങ്ങി. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി രാത്രി എട്ട് വരെയാണ് തീർത്ഥാടകരെ കടത്തിവിടുക. പമ്പയിൽ നിന്ന് നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡിലൂടെയും സന്നിധാനത്തേക്കു പോകാം.
തീർത്ഥാടകർക്ക് സന്നിധാനത്ത് മുറിയെടുത്ത് താമസിക്കാൻ അനുമതി നൽകി. പരമാവധി 12 മണിക്കൂർ വരെ താമസിക്കാം. സന്നിധാനത്തെത്തി ഇവ ബുക്കു ചെയ്യാം. നടപ്പന്തലിലും മറ്റും വിരിവെക്കാനുള്ള അനുമതിയില്ലെന്ന് കലക്ടർ പറഞ്ഞു.
പമ്പാ സ്നാനവും ബലി തർപ്പണവും നടത്താം. ത്രിവേണി വലിയപാലം മുതൽ ആറാട്ടു കടവു വരെയുള്ള ഭാഗത്താണ് സ്നാനം അനുവദിച്ചിട്ടുള്ളതെന്ന് കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.
നീലിമലപ്പാതയിൽ ഏഴ് അത്യാഹിത മെഡിക്കൽ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാർഡിയോളജി സെന്ററുകളും പ്രവർത്തിക്കും. കുടിവെള്ളത്തിനായി സംവിധാനവുമുണ്ട്. 56 ശൗചാലയ യൂണിറ്റുകളും തയ്യാറായി. അയ്യപ്പസേവാ സംഘത്തിന്റെ 40 വൊളന്റിയർമാർ അടങ്ങുന്ന സ്ട്രെച്ചർ യൂണിറ്റുകളും ഇവിടെയുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ