ആലപ്പുഴയിൽ ഇന്നും നിരോധനാജ്ഞ; വൈകിട്ട് സർവകക്ഷി യോഗം 

മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും സർവകക്ഷി യോ​ഗത്തിൽ പങ്കെടുക്കും
കൊല്ലപ്പെട്ട രഞ്ജിത്ത്, ഷാൻ
കൊല്ലപ്പെട്ട രഞ്ജിത്ത്, ഷാൻ
Updated on
1 min read

ആലപ്പുഴ: ഇരട്ടക്കൊലയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും യോ​ഗത്തിൽ പങ്കെടുക്കും. 

വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും യോഗത്തിൽ ചർച്ചചെയ്യും. 

അന്വേഷണം വിജയ് സാഖറെയുടെ നേതൃത്വത്തിൽ

എസ്ഡിപിഐ, ബിജെപി നേതാക്കൾ മണിക്കൂറുകളുടെ ഇടവേളയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തുടനീളം ജാഗ്രതാനിർദേശവും നൽകിയിരിക്കുകയാണ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിയും എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയും ഇന്നലെ ആലപ്പുഴയിലെത്തി.

സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദേശം

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്. സംഘർഷസാധ്യതയുള്ള മേഖലകളിലും മറ്റും വാഹന പരിശോധനയും കർശനമാക്കി. ഇവിടങ്ങളിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com