ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഞ്ചു എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്
ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചു വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിന്റെ കൊലപാതകം.
ആറു ബൈക്കുകളിൽ എത്തിയവർ ആദ്യം രൺജീതിനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ടു കഴുത്തിൽ കത്തിവച്ചു തടഞ്ഞശേഷം രൺജിത്തിനെ തുരുതുരെ വെട്ടി. 11 വയസ്സുള്ള ഇളയ മകൾക്കു നേരെയും അക്രമികൾ വാൾ വീശി.
തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങൾ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണു രൺജിത്തിന്റെ മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കൊലപാതകത്തിൽ 12 പേർക്കു നേരിട്ടു പങ്കുണ്ടെന്നു കരുതുന്നതായി എഡിജിപി പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ