

കൊച്ചി: കിഴക്കമ്പലം സംഘർഷത്തിൽ ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. പൊലീസ് വാഹനം കത്തിച്ചതിൽ രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് നോക്കുന്നത്.
സംഭവത്തിൽ ഇനിയും പിടിയിലാവാനുള്ളവർക്കായി സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടരുകയാണ്. സംഘർഷത്തിൽ ഉൾപ്പെട്ട ഒരു ഝാർഖണ്ഡ് സ്വദേശി രക്ഷപെട്ടതായി കിറ്റക്‌സ് അറിയിച്ചിരുന്നു. ഇയാൾക്കായും തെരച്ചിൽ നടത്തും.
കേസിൽ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തവെ തർക്കമുണ്ടായി. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. തർക്കം പിന്നീട് റോഡിലേക്കും നീണ്ടതോടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates