'സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നു; ന്യൂയർ ആഘോഷങ്ങൾ കരുതലോടെ വേണം'- ആരോ​ഗ്യ മന്ത്രി

'സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നു; ന്യൂയർ ആഘോഷങ്ങൾ കരുതലോടെ വേണം'- ആരോ​ഗ്യ മന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇതുവരെ 63 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂർ 5, ആലപ്പുഴ 4, കണ്ണൂർ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 30 പേർക്കും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 25 പേർക്കും ഒമൈക്രോൺ ബാധിച്ചു. 8 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാൽ തന്നെ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന കോവിഡിന്റെ ജനിതക വകഭേദമാണ് ഒമൈക്രോൺ. വ്യാപനം വളരെ കൂടുതലായതിനാൽ സംസ്ഥാനത്തെ സംബന്ധിച്ച് അത് വളരെ നിർണായകമാണ്. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാൽ ഗുരുതര രോഗികളും മരണങ്ങളും കൂടുവാൻ സാധ്യതയുണ്ട്. ഒമൈക്രോൺ പ്രതിരോധത്തിൽ കോവിഡ് വാക്‌സിനേഷൻ വളരെ പ്രധാനമാണ്. വാക്‌സിനെടുത്തവർക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും വളരെ ശ്രദ്ധിച്ചില്ലെങ്കിൽ വാക്‌സിൻ എടുത്തവർക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷനും കോവിഡ് വന്നവർക്ക് വീണ്ടും വരുന്ന റീ ഇൻഫെക്ഷനും മറ്റ് വകഭേദങ്ങളെക്കാൾ കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്.

ആരിൽ നിന്നും രോഗം പകരാമെന്ന ഒരു പൊതുബോധം എല്ലാവർക്കും ഉണ്ടായിരിക്കണം. മാസ്‌ക്, വായൂ സഞ്ചാരമുള്ള മുറി, വാക്‌സിനേഷൻ എന്നിവ ഒമിക്രോൺ പ്രതിരോധത്തിൽ വളരെ പ്രധാനമാണ്. എൻ 95 മാസ്‌ക് ഒമൈക്രോണിനെതിരെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നു. പൊതുയിടങ്ങളിൽ എവിടെ പോകുമ്പോഴും എൻ 95 മാസ്‌ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. മാസ്‌ക് താഴിത്തി സംസാരിക്കരുത്. അകലം പാലിക്കാതെയിരുന്ന് ഭക്ഷണം കഴിക്കരുത്.

വായൂ സഞ്ചാരമുള്ള മുറികൾക്ക് പ്രാധാന്യം നൽകണം. ഓഫീസുകൾ, തൊഴിലിടങ്ങൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ, കടകൾ, പൊതുഗതാഗതം എന്നിവിടങ്ങളിലെല്ലാം വായൂ സഞ്ചാരം ഉറപ്പാക്കണം. അടച്ചിട്ട ഇടങ്ങളിലാണ് കോവിഡ് വേഗത്തിൽ പകരുന്നത്. ഒമൈക്രോൺ സാധ്യതയുള്ളതിനാൽ ഇത് വളരെ വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം. കടകളിൽ പോകുന്നവർ സാമൂഹിക അകലം പാലിക്കണം. ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കേണ്ടതാണ്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന നിരവധി പേർക്ക് ഒമൈക്രോൺ ബാധിച്ച സ്ഥിതിക്ക് അവരും ശ്രദ്ധിക്കണം. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന് സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ 7 ദിവസം വീടുകളിൽ കഴിയുന്നതാണ് നല്ലത്. ഒരു കാരണവശാലും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയോ പൊതുഗതാഗതം ഉപയോഗിക്കയോ ചെയ്യരുത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്.

രോഗലക്ഷണങ്ങളുള്ളവർ യാതൊരു കാരണവശാലും പൊതുയിടങ്ങൾ സന്ദർശിക്കുകയോ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com