തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവിൽ വരും. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ഇന്നു മുതൽ ( വ്യാഴം) ജനുവരി രണ്ടുവരെ ( ഞായർ)യാണ് നിയന്ത്രണം. പരിശോധനകൾ കർശനമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
രാത്രികാലത്ത് അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണം. ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
കടകൾ രാത്രി 10 വരെ മാത്രം
കടകൾ രാത്രി 10-ന് അടയ്ക്കണം. അനാവശ്യ യാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.
വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി അണിനിരത്തും. കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചു.
നൈറ്റ് കര്‍ഫ്യു: ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി
അതേസമയം രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ