തിരുവനന്തപുരം: പേട്ടയില്‍ 19 കാരനായ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യത്തെത്തുടര്‍ന്നെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി സൈമണ്‍ ലാലന്‍ കുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മൂത്ത മകളും അനീഷും തമ്മിലുള്ള പ്രണയം പ്രതി സൈമണ്‍ ലാലന് ഇഷ്ടമായിരുന്നില്ല. അനീഷും പെണ്‍കുട്ടിയും സഹോദരിയും അമ്മയും സൗഹൃദം തുടര്‍ന്നതിലും സൈമണ് ദേഷ്യമുണ്ടായിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കും ഉണ്ടായിട്ടുണ്ട്.
സംഭവദിവസം പുലര്‍ച്ചെ അനീഷിനെ വീട്ടില്‍ കണ്ടതോടെ, പക ഇരട്ടിച്ചു. തുടര്‍ന്ന് തടഞ്ഞുവെച്ച് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു. അനീഷിന്റെ നെഞ്ചിലും മുതുകിലുമാണ് കുത്തിയത്. കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ഒളിപ്പിച്ചു. രക്തം പുരണ്ട പ്രതി കണ്ടെടുത്ത് നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിളിച്ചു വരുത്തി വകവരുത്തിയെന്ന് മാതാപിതാക്കൾ
അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാപിതാക്കളായ ജോര്‍ജും ഡോളിയും ആരോപിക്കുന്നു. തലേന്ന് അനീഷും പെണ്‍കുട്ടിയും കുടുംബാംഗങ്ങളും നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്.
ഇതിന്റെ തെളിവുകള്‍ കൊല നടന്ന വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈല്‍ ഫോണില്‍ ഉണ്ടെന്നും കുടുംബം പറയുന്നു. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നും കോള്‍ വന്നതായുള്ള തെളിവുകള്‍ ഇവര്‍ പുറത്തുവിട്ടു.
ഡോളിയുടെ ഫോണിലേക്ക് 'മിസ്ഡ് കോള്‍'
പുലര്‍ച്ചെ 3.20നാണ് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് ഒരു മിസ്ഡ് കോള്‍ വന്നത്. ഉറക്കത്തിലായിരുന്നതിനാല്‍ താന്‍ കോള്‍ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നു. 4:29 ന് പെണ്‍കുട്ടിയുടെ അമ്മയെ തിരിച്ചുവിളിച്ചു.
മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ വന്നതിന് ശേഷമാണ്. അനീഷിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കൃത്യമായി മറുപടി അവര്‍ നല്‍കിയില്ല. പൊലീസില്‍ അന്വേഷിക്കണമെന്ന മറുപടിയാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയതെന്ന് ഡോളി പറയുന്നു.
പൊലീസിന്റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിന് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ