കുഞ്ഞിനെ ദത്തു നൽകിയ സംഭവം; നിയമ സാധ്യത എന്ത്? ഇന്നറിയാം

കുഞ്ഞിനെ ദത്തു നൽകിയ സംഭവം; നിയമ സാധ്യത എന്ത്? ഇന്നറിയാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സർക്കാർ നൽകിയ ഹർജി കുടുംബ കോടതി ഇന്ന് പരി​ഗണിക്കും. രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം നിയമപരമായ സാധ്യത എന്താണെന്നതിന്റെ ആദ്യ സൂചനയും ഇന്നറിയാം. കുഞ്ഞിന്റെ മേൽ അവകാശമുന്നയിച്ച് അനുപമയും ഇന്ന് ഹർജി നൽകും. 

കേസിൽ ആന്ധ്രാപ്രദേശ് സ്വദേശികൾക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നൽകുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ്  സർക്കാർ ഹർജി. മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹർജിയിൽ പറയുന്നു. വിധി പറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികൾക്കു തന്നെ ആയിരിക്കും.

മുൻകൂർ ജാമ്യ ഹർജി നൽകി അനുപമയുടെ മാതാപിതാക്കൾ

നിർബന്ധപൂർവം കുഞ്ഞിനെ എടുത്തു മാറ്റിയെന്ന് അനുപമ പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിൽ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ മുൻകൂർ ജാമ്യ ഹർജി നൽകി. 

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത് 28-ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറ് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ജയചന്ദ്രൻ ജാമ്യ ഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹർജിയിലെ വാദം. ജാമ്യ ഹർജിയിൽ പേരൂർക്കട പൊലീസിനോട് കോടതി റിപ്പോർട്ട് തേടി.

അതിനിടെ വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനിൽ നിന്ന് വനിത- ശിശുവികസന വകുപ്പ് ഡയറക്ടർ വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഡയറക്ടർ ടിവി അനുപമ വിവരങ്ങൾ തേടിയത്. പൂജപ്പുരയിലെ ഓഫീസിൽ നേരിട്ടെത്തി ഷിജുഖാൻ വിവരങ്ങൾ നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com