താഴാതെ ജലനിരപ്പ്, മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; 1650 ഘനയടി വെള്ളം തുറന്നുവിടും

കൂടുതല്‍ വെള്ളം കൊണ്ടുപോകുകയോ,  സ്പില്‍വേ വഴി തുറന്നു വിടുകയോ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം

ഇടുക്കി: ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനം. നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 65 സെന്റിമീറ്ററായി ഉയര്‍ത്താനാണ് തീരുമാനം. രാവിലെ 11 മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. 

നിലവില്‍ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്. നിലവില്‍ 3 ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. ഇതിന് പകരം 1650 ഘനയടി വെള്ളം മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

നീരൊഴുക്ക് കൂടി

ജലനിരപ്പ് 139 അടിയിലേക്ക് ഉയരുകയാണ്.  138. 90 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്പോള്‍ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 138 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍. അണക്കെട്ടിലേക്ക്  3160 അടി ജലം ഒഴുകിയെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്‌സ് ജലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 

അണക്കെട്ട് തുറന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ജലനിരപ്പ് റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് താഴാത്ത, സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുകയോ,  സ്പില്‍വേ വഴി തുറന്നു വിടുകയോ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാടിന് രേഖാമൂലം കത്തു നല്‍കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. 

തമിഴ് നാടിന്റെ വീഴ്ച

റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല.  പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അ​ഗസ്റ്റിൻ അഭിപ്രായപ്പെട്ടു. 

പെരിയാറിൽ വെള്ളം ഉയരും, ആശങ്ക വേണ്ടെന്ന് മന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ, പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും. നേരത്തെ മുല്ലപ്പെരിയാര്‍ തുറന്നതിനെ തുടര്‍ന്ന്, പെരിയാറില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com