സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തില്‍ ബിജെപി സമരത്തിന് പോകുന്നത് മോശം; മുരളീധരന് എതിരെ ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 04:21 PM  |  

Last Updated: 02nd April 2022 04:21 PM  |   A+A-   |  

sivankutty

ഫയല്‍ ചിത്രം


തിരുവനന്തപുരം: കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ നടത്തിയ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണ പരിപാടിക്ക് എതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന് എതിരെ സമരത്തിന് പോകുമ്പോള്‍ സര്‍കക്കാര്‍ സംവിധാനങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്നത് വളരെ മോശപ്പെട്ട കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. 

'സംസ്ഥാന സര്‍ക്കാരിന്റെ വാഹനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് ബിജെപിയുടെ സമരം നടത്താന്‍ പോകുന്നത് വളരെ മോശപ്പെട്ട കാര്യമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ഔദ്യോഗിക സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ വാഹനങ്ങളും ഉപേക്ഷിച്ച് ബിജെപിയുടെ വാഹനത്തില്‍ സഞ്ചരിച്ച് ബിജെപിയുടൈ മുദ്രാവാക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണം'.- മന്ത്രി പറഞ്ഞു. 

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഒരു കുടുംബം കെ റെയില്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

സില്‍വര്‍ ലൈന്‍ വി??രുദ്ധ പ്രതിരോധ യാത്രക്കിടെ കഴക്കൂട്ടത്താണ് സംഭവം. സിപിഎം കൗണ്‍സിലറുടെ വീട്ടിലെത്തിയപ്പോള്‍ മുരളീധരനെ എതിരേറ്റത് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായുള്ള മുദ്രാവാക്യം വിളികളായിരുന്നു.

കഴക്കൂട്ടത്തെ സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ എല്‍എസ് കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യവുമായി കുടുംബം രംഗത്തെത്തിയത്. കൗണ്‍സിലറുടെ അച്ഛനും അമ്മയുമാണ് മുദ്രാവാക്യവുമായി വീടിന്റെ വരാന്തയില്‍ വന്നത്. ഇരുവരും സില്‍വര്‍ ലൈന്‍ വേണമെന്നും പദ്ധതിക്കായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.

മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്. രണ്ടാമത്തെ വീടായിരുന്നു കൗണ്‍സിലറുടേത്. പിണറായി വിജയന് സിന്ദാബാദ് വിളിച്ചാണ് കുടുംബം ഇവരെ വരവേറ്റത്.

പദ്ധതിക്കായി തങ്ങളുടെ അര സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്ന് കുടുംബം പറഞ്ഞു. ഇത് വിട്ടുകൊടുക്കാന്‍ ഒരുക്കമാണെന്നും അവര്‍ മന്ത്രിയോട് വ്യക്തമാക്കി. എല്ലാവരുടേയും വാക്കുകള്‍ കേള്‍ക്കാനാണ് താന്‍ എത്തിയതെന്ന് മന്ത്രി വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ പദ്ധതിക്ക് അനുകൂലമാണെന്ന് കുടുംബം വ്യക്തമാക്കി. തങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും, സാറൊന്നും ഇങ്ങോട്ടു പറയണ്ടെന്നും കുടുംബം വ്യക്തമാക്കി

കുടുംബത്തിന്റെ പ്രതികരണത്തെ സംബന്ധിച്ച് മന്ത്രി പറഞ്ഞത് സിപിഎം കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് ഇത്തരമൊരു പ്രതികരണമല്ലേ ഉണ്ടാവു എന്നായിരുന്നു. കൗണ്‍സിലറുടെ വീട്ടില്‍ കയറിയത് സിപിഎമ്മിന്റെ നിലപാട് തുറന്നു കാട്ടാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
 

ഈ വാര്‍ത്തകൂടി വായിക്കാം 
പാര്‍ട്ടി കോണ്‍ഗ്രസിന് ഇല്ലെന്ന് ജി സുധാകരന്‍; ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി