'പൊലീസിന്റെ വീഴ്ച തുറന്നുകാട്ടും'; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി

സി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെഎം ഹരിദാസ് എന്നിവരാണ് ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക
കൊല്ലപ്പെട്ട ശ്രീനിവാസന്‍, സുബൈര്‍
കൊല്ലപ്പെട്ട ശ്രീനിവാസന്‍, സുബൈര്‍


പാലക്കാട്: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി. പൊലീസ് വീഴ്ച യോഗത്തില്‍ തുറന്നുകാട്ടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു. നാളെ വൈകുന്നേരം 3.30ന് കലക്ടറേറ്റ്‌റ് കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വകക്ഷി യോഗം. 

കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് യോഗം വിളിച്ചത്. സി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെഎം ഹരിദാസ് എന്നിവരാണ് ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക. 

അതേസമയം, ഇരട്ട കൊലപാതകങ്ങളില്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും എഡിജിപി പറഞ്ഞു.

ശ്രീനിവാസന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

രണ്ടു കേസുകളും പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്. രണ്ടു കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.

രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണ്. ആസൂത്രിത കൊലപാതകങ്ങള്‍ തടയുക ദുഷ്‌കരമാണ്. മുന്‍കൂട്ടി അറിഞ്ഞാല്‍ തടയാന്‍ പറ്റും. പക്ഷെ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങള്‍ മുന്‍കൂട്ടി അറിയാനാകില്ല. ഇതില്‍ പൊലീസിന്റെ ഭാഗത്തു വീഴ്ച വന്നു എന്നു പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.

രണ്ട് കൊലപാതകങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരന്മാരെ പൊലീസ് കണ്ടുപിടിക്കും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാത്രമാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഏതാനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും എഡിജിപി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com