കേരളം പഠിക്കുന്നു 'ഗുജറാത്ത് മോഡല്‍'- ചീഫ് സെക്രട്ടറി ഇന്ന് യാത്ര തിരിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്ത് സര്‍ക്കാര്‍ വളരെ വിജയകരമായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘം പോകുന്നത്
ചീഫ് സെക്രട്ടറി/ ‍ഡോ. വിപി ജോയ് ഐഎഎസ്
ചീഫ് സെക്രട്ടറി/ ‍ഡോ. വിപി ജോയ് ഐഎഎസ്

തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘം ഇന്ന് ഗുജറാത്തിലേക്ക് പോകും. ഇ ഗവേണന്‍സിനായി നടപ്പിലാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘം പോകുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്ത് സര്‍ക്കാര്‍ വളരെ വിജയകരമായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘം പോകുന്നത്. ഇന്ന് മുതല്‍ 29 വരെയാണ് സംഘം ഗുജറാത്തില്‍ തങ്ങുന്നത്. 

ഡാഷ് ബോര്‍ഡ് സംവിധാനം, ഇത് നടപ്പാക്കുന്ന രീതി തുടങ്ങിയവ പഠിക്കുകയാണ് ലക്ഷ്യം. ചീഫ് സെക്രട്ടറിക്കൊപ്പം അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസറാണ് സംഘത്തിലെ മറ്റൊരാള്‍. 

2019ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി നടപ്പിലാക്കിയ സിസ്റ്റമാണ് ഡാഷ് ബോര്‍ഡ് സംവിധാനം. സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജ്ജീകരിച്ച വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. ഒറ്റ ക്ലിക്കിലൂടെ മനസിലാക്കാന്‍ കഴിയുന്ന സംവിധാനമാണിത്. 

ഓരോ വകുപ്പിന് കീഴിലും നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഒറ്റ ഡാഷ് ബോര്‍ഡില്‍ കൊണ്ടുവന്ന് അതിന് ശേഷം ഇതിന് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നു. ഒരു പദ്ധതിക്ക് തുടക്കമിട്ടാല്‍ അത് എത്രത്തോളം പുരോഗമിച്ചു, പ്രതിസന്ധികള്‍ എന്തെങ്കിലുമുണ്ടോ, എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും, നിലവിലെ പദ്ധതിയുടെ അവസ്ഥ തുടങ്ങിയവയൊക്കെ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഈ സിസ്റ്റത്തെ കുറിച്ച് മനസിലാക്കാന്‍ നേരത്തെ പ്രധാനമന്ത്രിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെത്തി ഇതിന്റെ സംവിധാനം കണ്ട് മനസിലാക്കുകയും ചെയ്തിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും ഇത് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. 

പിന്നാലെയാണ് ഇപ്പോള്‍ കേരളവും ഇത് പഠിക്കാനായി ശ്രമം ആരംഭിച്ചിരിക്കുന്നത്. സിസ്റ്റത്തിന്റെ നടപടിക്രമങ്ങള്‍ എല്ലാം പഠിച്ച് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് കൈമാറും. അതിനു ശേഷം ഇത് സംസ്ഥാനത്ത് നടപ്പാക്കണമോ എന്ന് തീരുമാനം എടുക്കും.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com