

കോട്ടയം: ആറ് മാസം പ്രായമായ കുഞ്ഞുൾപ്പെടെ നാലംഗ കുടുംബം സഞ്ചരിച്ച കാർ വഴി തെറ്റി ഒഴുക്കിൽപ്പെട്ടു. തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളത്തു നിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ. സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിക്ക് തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം.
രാത്രി വൈകി എറണാകുളത്തു നിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് പാറേച്ചാലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കൽ– നാട്ടകം സിമിന്റു കവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടു ജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു.
പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
300 മീറ്റർ ഒഴുകി നീങ്ങിയ കാർ കരയിലേക്ക് തള്ളി മാറ്റാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. പിന്നീട് വാതിൽ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. യാത്രക്കാരെ സമീപത്തെ വീട്ടിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. ആർക്കും പരിക്കൊന്നുമില്ലാത്തതിനാൽ രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി. പൊലീസും അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates