കൊച്ചി: 2006-2012 കാലഘട്ടത്തില്‍ നടന്ന ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നിര്‍മാണത്തില്‍ അഴിമതി നടന്നതായി സിബിഐ. ദിവസങ്ങള്‍ക്ക മുന്‍പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റോഡ് നിര്‍മിച്ച ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ദേശീയപാത ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ടാറിങ്ങില്‍ ഗുരുതരമായ വീഴ്ചകളുണ്ടായതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 22.5 സെന്റിമീറ്റര്‍ കനത്തില്‍ ടാറിങ് ചെയ്യേണ്ടിടത്ത് 17 മുതല്‍ 18 സെന്റീമീറ്റര്‍ കനത്തിലാണ് ടാറിങ്ങ് ചെയ്തിരിക്കുന്നത്.
റോഡിന്റെ സര്‍വീസ് റോഡ് നിര്‍മാണത്തിലും അഴിമതി നടന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ദേശീയ പാതാ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി കണ്ടെത്തിയെങ്കിലും ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല.
അതേസമയം, ദേശീയപാതയില്‍ നെടുമ്പാശേരിക്കു സമീപം കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ കേസെടുത്തു. കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചറിനെതിരെയാണ് കേസെടുത്തത്. ദേശീയപാതാ അധികൃതരാണ് മകന്റെ മരണത്തിന് കാരണമെന്നും, ഉദ്യോഗസ്ഥരെയും, കരാര്‍ കമ്പനിയെയും പ്രതിചേര്‍ക്കാത്തത് ദുരൂഹമാണെന്നും മരിച്ച യുവാവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.
ദേശീയപാതയിലെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി 18 വര്‍ഷത്തെ കരാറാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഉള്ളത്. അറ്റകുറ്റ പണി നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് കമ്പനിക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. ദേശീയപാതയിലെ കുഴിയില്‍ വീണുള്ള മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ