പൂവു ചോദിച്ചു വീട്ടിലെത്തി, കത്തികൊണ്ട് കഴുത്തിൽ കുത്തിയ ശേഷം മാല പൊട്ടിച്ചു; കൊല നടത്തിയത് ഒറ്റയ്ക്കെന്ന് ആദം അലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th August 2022 07:09 AM |
Last Updated: 13th August 2022 07:10 AM | A+A A- |

പ്രതി ആദം അലി, കൊല്ലപ്പെട്ട മനോരമ/ ഫയല്‍
തിരുവനന്തപുരം; കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ ആദം അലി കൊലപ്പെടുത്തിയത് അതിക്രൂരമായി. പൂക്കൾ ചോദിച്ച് വീട്ടിൽ എത്തിയതിനു ശേഷമായിരുന്നു കൊലപാതകം. പൂക്കൾ പറിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ ശേഷം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പശ്ചിബംഗാൾ സ്വദേശിയായ ആദം അലി മൊഴി നൽകിയത്.
മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ എതിർത്തപ്പോൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിനു കുത്തിയ ശേഷം മാല പൊട്ടിച്ചു. നിലവിളിച്ചപ്പോൾ തടഞ്ഞു, കഴുത്തിനു കുത്തിപ്പിടിച്ച് തുണി കൊണ്ടു വായും മൂക്കും അമർത്തിപ്പിടിച്ചു. തുടർന്ന് മാലയും വളകളും ഊരിയെടുത്തു. ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതിനു ശേഷം മൃതദേഹം കിണറ്റിലിട്ടുവെന്നുമാണ് ഇയാളുടെ മൊഴി. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിനു സമീപത്തെ ഓടയിൽ നിന്നു പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വർണം കണ്ടെത്താനായില്ല.
ഇന്നലെയാണ് പ്രതിയെ കേശവദാസപുരത്തെ മനോരമയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പു നടത്തിയത്. തെളിവെടുപ്പിനായി പ്രതിയെ കൊണ്ടിവരുമെന്ന് അറിഞ്ഞ് നിരവധി നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പിനായി പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കിയതോടെ ആദംഅലിക്കു നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു. ആദം അലിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ഞായറാഴ്ച ഉച്ചയ്ക്കാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ടായിരുന്ന മനോരമയെ കാണാതാകുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മനോരമയെ കൊലപ്പെടുത്തിയശേഷം സംസ്ഥാനം വിട്ട ബംഗാള്‍ സ്വദേശിയായ ആദംഅലിയെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മനോരമയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തള്ളുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; പ്രതി അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ